കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സിഎഎയ്‌ക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന്‌

ന്യൂഡല്‍ഹി: രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം കൊണ്ടുവരാന്‍ നീക്കം. പഞ്ചാബ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും സിഎഎയ്‌ക്കെതിരായ പ്രമേയം കൊണ്ടുവരാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കൂടി ഈ തീരുമാനം നടപ്പിലാക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. നിയമം പുന:പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ശക്തമായ സന്ദേശം നല്‍കുന്നതാവും ഇതെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു

ജനുവരി 24ന് തുടങ്ങുന്ന ബജറ്റ് സെഷനിലാണ് രാജസ്ഥാന്‍ നിയമസഭ പ്രമേയം അവതരിപ്പിക്കുക.രാജസ്ഥാന്‍ നിയമസഭ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കണമെന്ന് ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ എംഎല്‍എ വാജിബ് അലി മുഖ്യമന്ത്രി അശോക് ഗെലാട്ടിന് കത്തെഴുതിയിരുന്നു.സിഎഎക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. സിഎഎ ഭരണഘടനാവിരുദ്ധമാണെന്നും അലി പറഞ്ഞു.

അതേസമയം, സര്‍ക്കാറിന്റെ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. മുഖ്യമന്ത്രിയെന്നല്ല, ആരും നിയമത്തിന് മുകളിലല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജസ്ഥാനില്‍ പൗരത്വ നിയമ ഭേദഗതിയും ദോശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യം കേരള നിയമസഭയാണ് പ്രമേയം പാസാക്കിയത്. നിയമഭേദഗതി പിന്‍വലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു.പിന്നീട് കേരളത്തിന്റെ മാതൃക സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി. തുടര്‍ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കിയതോടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനും രംഗത്തെത്തുന്നത്.

Top