അധികാര മോഹം ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ഈ പാര്‍ട്ടിയുടെ ബൂത്ത്തലം മുതല്‍ അങ്ങ് ഹൈക്കമാന്റ് വരെ അധികാര കൊതി തന്നെയാണ് നമ്പര്‍ വണ്‍. എത്ര തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞാലും അധികാരത്തിനു വേണ്ടി തമ്മിലടിക്കാന്‍ ഒരു മടിയും കോണ്‍ഗ്രസ്സ് നേതാക്കള്‍ കാണിക്കാറില്ല.
എന്തുകൊണ്ട് തെരഞ്ഞെടുപ്പില്‍ തോറ്റു എന്നതിലല്ല അവര്‍ക്കിപ്പോള്‍ കാര്യം, തമ്മിലടിച്ച് ഉള്ള കസേരയും തകര്‍ക്കുക എന്നതാണ് ലക്ഷ്യം. രാജസ്ഥാനിലും മഹാരാഷ്ട്രയിലും തമ്മിലടി എല്ലാ പരിധിയും വിട്ടു കഴിഞ്ഞു. കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ നോക്കുകുത്തിയുടെ അവസ്ഥയിലാണിപ്പോള്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ്. തോല്‍വിയുടെ ആഘാതത്തില്‍ നിന്നും ഇപ്പോഴും കരകയറാതിരിക്കുന്ന രാഹുല്‍ ഗാന്ധിയും നേതൃരംഗത്ത് വലിയ പരാജയമായി മാറിയിരിക്കുകയാണ്.
കോണ്‍ഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പരസ്പരം തമ്മിലടിക്കുമ്പോള്‍ ഇവിടെ വിഡ്ഢികളാകുന്നത് അവരെ അധികാരത്തിലേറ്റിയ ജനങ്ങളാണ്.ജോധ്പ്പൂര്‍ മണ്ഡലത്തില്‍ തന്റെ മകന് നേരിടേണ്ടി വന്ന ദയനീയ പരാജയമാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിളറി പിടിപ്പിച്ചിരിക്കുന്നത്. പി.സി.സി പ്രസിഡന്റുകൂടിയായ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റാണ് മകന്‍ വൈഭവ് ഗെലോട്ടിന്റെ തോല്‍വിക്ക് പിന്നിലെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. മൂന്നു ലക്ഷത്തിലേറെ വോട്ടിനാണ് വൈഭവ് പരാജയപ്പെട്ടത്. ലോകസഭ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാതെ സംപൂജ്യരായി, രാജസ്ഥാനില്‍ കോണ്‍ഗ്രസ്സ് മാറിയത് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ അമ്പരപ്പിച്ചിട്ടുണ്ട്.
ഇവിടെ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും നേതൃത്വത്തില്‍ രണ്ട് വിഭാഗമായി കോണ്‍ഗ്രസ്സ് മാറി കഴിഞ്ഞു. ഭരണത്തിലും ഇത് പ്രതിഫലിച്ചതോടെ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് എം.എല്‍.എ തന്നെ രംഗത്ത് വരുന്ന സാഹചര്യവുമുണ്ടായി. രാം നാരായണന്‍ മീണ എന്ന എം.എല്‍.എയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കുറ്റകൃത്യങ്ങള്‍ കൂടുന്നുവെന്ന് ആരോപിച്ച് ടൂറിസം മന്ത്രി വിശേന്ദ്ര സിങ് പൊലീസിനെ വിമര്‍ശിച്ച് രംഗത്ത് വന്നതും അപ്രതീക്ഷിതമായിരുന്നു. പൊലീസ് മര്‍ദ്ദനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് എം.എല്‍.എ കൂടിയായ മുന്‍ ഡി.ജി.പി ഹരീഷ് മീണ നിരാഹാര സമരവും നടത്തി. ഇതിന് ബി.ജെ.പി പിന്തുണയുണ്ടായത് മുഖ്യമന്ത്രിയെയും ഞെട്ടിച്ചിരുന്നു. കോണ്‍ഗ്രസ്സിലെ ചേരിപ്പോര് ഗെലോട്ട് സര്‍ക്കാറിന്റെ തകര്‍ച്ചയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടു പോകുന്നത്. ബി.ജെ.പിക്ക് വീണ്ടും രാജസ്ഥാനില്‍ കാവി പുതയ്ക്കാനുള്ള സഹചര്യമാണ് ഇതുവഴി ഉണ്ടാകാന്‍ പോകുന്നത്.
ഉടന്‍ തന്നെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ തന്നെ കാവിയണിയാന്‍ റെഡിയായി നില്‍ക്കുകയാണ്. എം.എല്‍.എ സ്ഥാനം അദ്ദേഹം രാജിവച്ചു കഴിഞ്ഞു. മൂന്നുവട്ടം എം.എല്‍.എയും സഹമന്ത്രിയുമായിരുന്ന അബ്ദുള്‍ സത്താറും കോണ്‍ഗ്രസ്സിനോട് ഗുഡ് ബൈ പറഞ്ഞിട്ടുണ്ട്. ബിജെപിയില്‍ ചേരാനാണ് ഈ എം.എല്‍.എയുടെയും പദ്ധതി. നേതൃത്വവുമായി ഇടഞ്ഞ പത്ത് കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ കൂടി കോണ്‍ഗ്രസ്സ് വിടാന്‍ ഒരുങ്ങിയിരിക്കുകയാണ്.
എം.എല്‍.എ സ്ഥാനം രാജിവച്ച വിഖെ പാട്ടീല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസുമായി ഇതിനകം തന്നെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന് മന്ത്രി പദവി ബി.ജെ.പി വാഗ്ദാനം ചെയ്തതായാണ് സൂചന.
ലോകസഭ തെരഞ്ഞെടുപ്പില്‍ പാട്ടീലിന്റെ മകന്‍ സുജയ് വിഖെ പാട്ടീല്‍ അഹമ്മദ് നഗറില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചിരുന്നു. കോണ്‍ഗ്രസ്സ് ഈ സീറ്റ് എന്‍.സി.പിക്ക് വിട്ടു നല്‍കിയതാണ് സുജയ് വിഖെയെ കാവി പാളയത്തില്‍ ചേക്കേറാന്‍ പ്രേരിപ്പിച്ചത്.മകന്റെ വിജയത്തിനായി രാധാകൃഷ്ണ വിഖെ തന്നെ പ്രചരണത്തിനിറങ്ങിയത് സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയുണ്ടാക്കുന്നതിന് നിര്‍ണ്ണായക പങ്കും വഹിച്ചു.
ഒക്ടോബറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരമാവധി എം.എല്‍.എമാരേയും നേതാക്കളെയും ഒപ്പം കൂട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍ രാധാകൃഷ്ണ വിഖെ നടത്തുന്നത്. കാവി രാഷ്ട്രീയത്തിന് വ്യാവസായിക തലസ്ഥാനത്ത് കരുത്ത് പകരാനുള്ള ഈ നീക്കത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാതെ അന്തം വിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ്.
കര്‍ണ്ണാടകയിലും കാര്യങ്ങള്‍ കൈവിടുന്ന അവസ്ഥയിലാണ്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ പരാജയത്തിന് പിന്നില്‍ കോണ്‍ഗ്രസ്സ് ആണെന്ന് ജെ.ഡി.എസ്. ആരോപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ്സ് എം.എല്‍.എമാരും കലിപ്പിലാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ തന്നെ നേതാക്കളില്‍ പ്രതിഷേധം ശക്തമാണ്. എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ ഇവിടെ ഹൈക്കമാന്റ് ശ്രമിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം വകവയ്ക്കാത്ത സാഹചര്യമാണുള്ളത്. സ്വയം കുമരസ്വാമി സര്‍ക്കാര്‍ വീഴുമെന്ന ബി.ജെ.പി പ്രതികരണത്തില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണ്.
ദേവഗൗഡയുടെ തോല്‍വിയില്‍ പ്രതിഷേധിച്ച് ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍ തന്നെ രാജി വച്ചത് ജെ.ഡി.എസ്- കോണ്‍ഗ്രസ്സ് സഖ്യത്തെ ഉലച്ചിട്ടുണ്ട്. മധ്യപ്രദേശിലകട്ടെ ഇപ്പോള്‍ തന്നെ നൂലിന്‍മേലാണ് കമല്‍നാഥ് സര്‍ക്കാറിന്റെ സഞ്ചാരം. ഇവിടെയും കമല്‍നാഥ്- ജോതിരാധിത്യ സിന്ധ്യ ഗ്രൂപ്പുകള്‍ തമ്മിലാണ് കോണ്‍ഗ്രസ്സില്‍ പോര്. ബി.എസ്.പി തല്‍ക്കാലം പിന്തുണ പിന്‍വലിക്കില്ലന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ്സില്‍ നിന്നു തന്നെ കൂറ് മാറ്റം ഉണ്ടായി സര്‍ക്കാര്‍ താഴെ പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
കേരളത്തില്‍ നിന്നും കോണ്‍ഗ്രസ്സ് വിട്ട മുന്‍ എം.പി എ.പി.അബ്ദുള്ളക്കുട്ടിയും ബി.ജെ.പിയിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്.നരേന്ദ്ര മോദി സ്തുതിയെ തുടര്‍ന്ന് സി.പി.എം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ സ്വീകരിച്ച് എം.എല്‍.എയാക്കിയ കോണ്‍ഗ്രസ്സിന് അതേ കാരണം മുന്‍ നിര്‍ത്തി തന്നെ ഇപ്പോള്‍ അദ്ദേഹത്തെ ഒഴിവാക്കേണ്ടി വന്നിരിക്കുകയാണ്.
എന്തിനു വേണ്ടി തന്നെ അന്നു സ്വീകരിച്ചു എന്ന അബ്ദുള്ളക്കുട്ടിയുടെ ചോദ്യത്തിനും ഇപ്പോള്‍ കോണ്‍ഗ്രസ്സിന് മറുപടിയില്ല. സി.പി.എം ചെയ്തതാണ് ശരിയെന്നും അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സില്‍ സ്വീകരിച്ചത് തെറ്റായി പോയെന്നും വി.എം സുധീരനും തുറന്ന് പറഞ്ഞു കഴിഞ്ഞു.
വ്യക്തമായ നയം, സംഘടനാപരമായ നിലപാട്, അച്ചടക്കം, ഒത്തൊരുമ ഇതൊന്നും ഇല്ലാത്തതാണ് കോണ്‍ഗ്രസ്സിനെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കുന്നത്. കേന്ദ്രത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും അധികാര മോഹത്തിന് ആ പാര്‍ട്ടിയില്‍ ഇപ്പോഴും ആര്‍ത്തി കെട്ടിട്ടില്ല. ആര് ഓഫര്‍ ചെയ്താലും മറുകണ്ടം ചാടുന്ന മാനസികാവസ്ഥയിലേക്ക് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ജനപ്രതിനിധികളും നേതാക്കളും മാറി കഴിഞ്ഞു. ഇവരെ വിശ്വസിച്ച് വോട്ട് ചെയ്ത കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വോട്ടര്‍മാരാണ് ഇപ്പോള്‍ വിഡ്ഢികളായിരിക്കുന്നത്.
Political Reporter