ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം; പ്രതിപക്ഷ എംപിമാര്‍ ഒപ്പു ശേഖരണം തുടങ്ങി

Dipak Misra

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷ എം.പിമാരുടെ ഇംപീച്ച്‌മെന്റ് നീക്കം. ഇംപീച്ച്‌മെന്റിന്റെ തുടര്‍ നടപടികള്‍ക്കായി എം.പിമാര്‍ ഒപ്പു ശേഖരണം തുടങ്ങിയതായി റിപ്പോര്‍ട്ട്.

നടപടികളുമായി മുന്നോട്ട് പോകുന്നത് ചര്‍ച്ച ചെയ്യാന്‍ അഡ്വ. പ്രശാന്ത് ഭൂഷണ്‍ ചൊവ്വാഴ്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ സന്ദര്‍ശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ്, ത്രിണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.എം അടക്കമുള്ള കക്ഷികള്‍ ഇംപീച്ച്‌മെന്റ് ആശയത്തോട് യോജിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

50 എം.പിമാരെങ്കിലും ഒപ്പിട്ടാല്‍ മാത്രമേ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുകയുള്ളു. ചീഫ് ജസ്റ്റിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട സാധ്യകള്‍ ആരായാന്‍ കഴിഞ്ഞയാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇതുമായി മുന്നോട്ട് പോകാം എന്ന ധാരണയായത്. എന്‍.സി.പി എം.പിമാര്‍ പ്രമേയത്തില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.

പരമോന്നത കോടതിയുടെ സ്വതന്ത്ര പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്ന് ഒരു തരത്തിലുള്ള നീക്കവും നടക്കുന്നില്ലെന്നും അതുകൊണ്ടാണ് ഇംപീച്ച്‌മെന്റുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും പ്രതിപക്ഷം പറയുന്നു.

Top