ഇടത് പിന്തുണയില്‍ ബംഗാൾ നിയസഭയിൽ കോണ്‍ഗ്രസ് അകൗണ്ട് തുറന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നിൽ. മുർഷിദാബാദിലെ സദർഗിഘി നിയമസഭാ മണ്ഡലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രിന്റെ ബൈറോണ്‍ ബിശ്വാസ് മിന്നുന്ന വിജയത്തിലേക്ക് അടുക്കുകയാണ്. തൃണമൂൽ കോൺഗ്രിന്റെ സിറ്റിംഗ് സീറ്റിലാണ് കോൺഗ്രസ് മുന്നേറ്റം നടത്തുന്നത്. തൃണമൂൽ എംഎൽഎ മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

നിലവിൽ ബംഗാൾ സഭയിൽ കോൺഗ്രസിന് അംഗങ്ങൾ ഇല്ല. ഇടത് പിന്തുണയോടെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. രണ്ടാം സ്ഥാനത്ത് തൃണമൂലിന്റെ ദേബാഷിഷ് ബാനര്‍ജിയാണ്. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, മഹാരാഷ്ട്രയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന കസബ പേട്ട് മണ്ഡലത്തിൽ ചരിത്ര വിജയം നേടാനും കോണ്‍ഗ്രസിന് സാധിച്ചു. 28 വർഷമായി ബിജെപി കോട്ടയാക്കി വച്ചിരുന്ന മണ്ഡലത്തിലാണ് കോൺഗ്രസ് വമ്പന്‍ കുതിപ്പ് നടത്തിയത്.

കോൺഗ്രസ് സ്ഥാനാർഥി രവീന്ദ്ര ധൻകേക്കർ 10000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഔദ്യോഗികമായ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. ബിജെപിയുടെ ഹേമന്ത് റസാനെയാണ് മണ്ഡലത്തില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്. കോൺഗ്രസ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു. അതേസമയം മഹാരാഷ്ട്രയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ചിൻച്വാദിൽ ബിജെപി സിറ്റിംഗ് സീറ്റിൽ മുന്നേറുകയാണ്.

അന്തരിച്ച എംഎൽഎ ലക്ഷ്മൺ ജഗതാപിന്റെ ഭാര്യ അശ്വനി ജഗതാപാണ് ഇവിടെ ബിജെപി സ്ഥാനാർഥി. തമിഴ്നാട്ടിലെ ഈറോഡ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലും കോൺ​ഗ്രസ് സ്ഥാനാർഥി വിജയത്തിലേക്ക് മുന്നേറുകയാണ്. 40000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺ​ഗ്രസ് നേതാവായ ഇവികെഎസ് ഇളങ്കോവൻ മുന്നിൽ നിൽക്കുന്നത്. മുൻ എംഎൽഎയും ഇളങ്കോവന്റെ മകനുമായ ഇ തിരുമഹാൻ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഡിഎംകെയുമായി സഖ്യത്തിലാണ് കോൺ​ഗ്രസ് മത്സരിച്ചത്. വിജയം സ്റ്റാലിൻ സർക്കാറിന് ആത്മവിശ്വാസം കൂട്ടി.

Top