കോണ്‍ഗ്രസ് നിലകിട്ടാതെ ഒഴുകുകയാണെന്ന ചിന്ത മാറ്റണം; നേതൃത്വപ്രതിസന്ധിക്ക് മുന്‍ഗണന

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ ദീര്‍ഘകാല അധ്യക്ഷനെക്കുറിച്ചുള്ള അനിശ്ചിതത്വം പരിഹരിക്കുകയെന്നത് പാര്‍ട്ടിയുടെ തിരിച്ചുവരവിനു നിര്‍ണായകമാണെന്ന് കോണ്‍ഗ്രസ് എം.പി. ശശിതരൂര്‍. കോണ്‍ഗ്രസ് നിലകിട്ടാതെ ഒഴുകുകയാണെന്ന ജനങ്ങളുടെ വിചാരം ഇല്ലാതാക്കാന്‍ നേതൃത്വപ്രതിസന്ധി പരിഹരിക്കുന്നതിന് പാര്‍ട്ടി മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോടാണ് തരൂര്‍ ഇക്കാര്യ വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് അധ്യക്ഷനായി തിരിച്ചെത്തണമോയെന്നു തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹം നിലപാടുമാറ്റുന്നില്ലെങ്കില്‍, സജീവമായ പൂര്‍ണസമയ നേതൃത്വത്തെ പാര്‍ട്ടി കണ്ടെത്തണം. എന്നാലേ രാജ്യം പ്രതീക്ഷിക്കുന്നപോലെ പാര്‍ട്ടിക്ക് മുന്നോട്ടുപോകാന്‍ കഴിയൂ. ബി.ജെ.പി. സര്‍ക്കാരിന്റെ വിഭജനനയങ്ങള്‍ക്കുള്ള ദേശീയ ബദല്‍ കോണ്‍ഗ്രസാണ്. രാഷ്ട്രീയപ്പാര്‍ട്ടിയെന്ന നിലയില്‍ അത് നിലകിട്ടാതൊഴുകുകയാണ് എന്ന തോന്നല്‍ ചില വോട്ടര്‍മാരെ മറ്റു തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഡല്‍ഹിയില്‍ കണ്ടത്. പൊതുജനത്തിന്റെ ഈ ധാരണയെ അഭിസംബോധന ചെയ്യേണ്ടത് അടിയന്തരാവശ്യമാണ്.

കോണ്‍ഗ്രസിനെ എഴുതിത്തള്ളുന്ന മാധ്യമങ്ങളുടെ മനോഭാവും മാറേണ്ടതുണ്ട്. അതിനു ഞങ്ങള്‍ ചെയ്യേണ്ടത് നേതൃത്വപ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ്. ഇടക്കാല അധ്യക്ഷയ്ക്കു പകരം ദീര്‍ഘകാല നേതാവിനെ തിരഞ്ഞെടുത്തുകൊണ്ട് ഞങ്ങള്‍ തുടങ്ങണം. അതിനൊപ്പം പ്രവര്‍ത്തകസമിതിയിലേക്കും തിരഞ്ഞെടുപ്പു നടത്തണമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയില്‍ എപ്പോഴും പ്രത്യേകസ്ഥാനമുണ്ടാകും. പാര്‍ട്ടിയെ ഒന്നിച്ചുനിര്‍ത്തി മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിനാകും എന്ന വിശ്വാസം കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ടാണ് ഞങ്ങളിലേറെപ്പേരും അദ്ദേഹം തുടരണമെന്നു പറയുന്നത്. പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ അദ്ദേഹത്തെക്കാള്‍ മികച്ചയാളില്ലെന്ന് ഞങ്ങള്‍ കരുതുന്നതും അതുകൊണ്ടാണെന്ന് തരൂര്‍ പറഞ്ഞു.

Top