മോദിയുടെ ചിത്രം പതിച്ച കടലാസ് വിമാനങ്ങള്‍ പറത്തി കോണ്‍ഗ്രസ്സ് എംപിമാരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: ലോക്‌സഭ സമ്മേളനത്തിന്റെ അവസാനദിനം പാര്‍ലമെന്റിന് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ച് കോണ്‍ഗ്രസ് എം.പിമാര്‍. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു കോണ്‍ഗ്രസ് നേതാക്കളും എം.പിമാരും സഭാമന്ദിരത്തിന് മുന്‍പില്‍ കടലാസ് വിമാനം പറത്തി പ്രതിഷേധം അറിയിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ. ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. കള്ളനായ കാവല്‍ക്കാരന്റെ ഓഡിറ്റര്‍ ജനറലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വിമാനങ്ങളുടെ വിലവിവരങ്ങളടക്കം ഒഴിവാക്കിയെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. ഇതിനിടെയാണ് കോണ്‍ഗ്രസ് എം.പിമാര്‍ മോദിയുടെയും അനില്‍ അംബാനിയുടേയും ചിത്രം പതിപ്പിച്ച കടലാസ് വിമാനങ്ങള്‍ പറത്തുകയും ചെയ്തു.

കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ മറുവശത്ത് തെലുങ്കുദേശം പാര്‍ട്ടി എം.പിമാരും തൃണമൂല്‍ എം.പിമാരും പ്രതിഷേധവുമായി രംഗത്തിറങ്ങി. ആന്ധ്രയ്ക്ക് പ്രത്യേകപദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ടി.ഡി.പി. എം.പിമാര്‍ പാര്‍ലമെന്റിന് മുന്‍പില്‍ ധര്‍ണ നടത്തിയത്. കേന്ദ്രസര്‍ക്കാരിനെതിരേയും മോദിക്കെതിരേയുമായിരുന്നു തൃണമൂല്‍ എം.പിമാരുടെ പ്രതിഷേധം.

Top