ഇ പി ജയരാജന് ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് പിന്നിൽ സിബിഐ അന്വേഷണം നേരിടുന്ന കോൺഗ്രസ് എംപി: എ എ റഹീം

ദില്ലി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് ഇൻഡിഗോ ഏർപ്പെടുത്തിയ യാത്രാ വിലക്കിന് പിന്നിൽ പ്രവർത്തിച്ചത് സിബിഐ അന്വേഷണം നേരിടുന്ന കോൺഗ്രസ് എംപിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ എ റഹീം. ഇൻഡിഗോയുടെ നടപടി സംശയാസ്പദമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ചില കോൺഗ്രസ് എംപിമാർക്ക് കേന്ദ്ര മന്ത്രാലയങ്ങളിൽ ഉള്ള രഹസ്യ ബന്ധം ഉണ്ട്. ഇത് ഉപയോഗപ്പെടുത്തിയാണ് ഇ പി ജയരാജന് വിലക്ക് ഏർപ്പെടുത്തിയത്. സിബിഐ അന്വേഷണം നേരിടുന്ന ഈ കോൺഗ്രസ് എംപിയുടെ പോക്ക് മുൻഗാമി പോയ വഴിയെ തന്നെയാണ്. ഈ സ്വാധീനം ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നില്ല. കേന്ദ്ര മന്ത്രിസഭയിലെ ചിലരുമായി അദ്ദേഹം ചങ്ങാത്തത്തിന്റെ പാലo തീർത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി പലതും നടക്കുന്നു.

ഓപ്പറേഷൻ ലോട്ടസ് രാജ്യത്ത് ശക്തമാണ്. ഇനി എന്ത് നടക്കുമെന്ന് കാത്തിരുന്നു കാണാം. പഴയ ചങ്ങാതി പോയ വഴിക്ക് പുതിയ ചങ്ങാതി പോകാൻ പെട്ടിയെടുക്കുന്നോ എന്നാണ് സംശയമെന്നും എ എ റഹീം അഭിപ്രായപ്പെട്ടു.

ഇന്‍ഡിഗോയുടെ വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞത്. ഇന്‍ഡിഗോ വേണമെങ്കില്‍ അവരുടെ തീരുമാനം പിന്‍വലിക്കട്ടേ. കണ്ണൂരിലേക്ക് മറ്റ് വിമാന കമ്പനികളുടെ സർവീസുകൾ തുടങ്ങാൻ തന്നാലാവുന്ന ശ്രമം നടത്തുമെന്നും ഇ പി പറഞ്ഞു. ഇ പി ജയരാജന്‍റെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് ഭാര്യ പി കെ ഇന്ദിരയും പറഞ്ഞു.

Top