യുവാവിന് ക്രൂര മര്‍ദ്ദനം; കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്റെ പേരില്‍ കേസ്

congress mla son

ബെംഗളൂരു: ബെംഗളൂരുവിലെ ആഡംബര ഹോട്ടലില്‍ വെച്ച് കോണ്‍ഗ്രസ് എംഎല്‍എയുടെ മകനും സംഘവും യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ. ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാടിനെതിരെയാണ് പരാതി. ബെംഗളൂരു യുബി സിറ്റിയിലാണ് സംഭവം.

സംഭവം വിവാദമായതോടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ മുഹമ്മദ് നാലപ്പാടിനെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. ആറു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ജി. പരമേശ്വരയാണ് ഇക്കാര്യം അറിയിച്ചത്.

ബെംഗളൂരുവിലെ ഡോളര്‍ കോളനിയില്‍ താമസിക്കുന്ന വിദ്വത് എന്ന യുവാവിനു നേരെയാണ് കൈയേറ്റമുണ്ടായത്. ഹോട്ടലിലെത്തിയ മുഹമ്മദും സംഘവും വിദ്വതിനോട് കസേര നേരെയിടാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പ്രശ്‌നം ആരംഭിച്ചത്. അതേസമയം, കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ വിദ്വതിന് കസേരയില്‍ നേരെ ഇരിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്.

മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റിയ വിദ്വതിനെ മുഹമ്മദും സുഹൃത്തുക്കളും ആശുപത്രിയിലെത്തി വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച വിദ്വതിന്റെ സഹോദരനെയും സംഘം മര്‍ദ്ദിച്ചിരുന്നു. സംഭവം വിവാദമായതോടെ പോലീസ് മുഹമ്മദ് നാലപ്പാട്ടിനും സുഹൃത്തുക്കളായ പത്തുപേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്വതിനെ എംഎല്‍എ ഹാരിസ്. സന്ദര്‍ശിച്ചു. എന്നാല്‍, കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനാണ് എംഎല്‍എ ആശുപത്രിയില്‍ എത്തിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും ജെ.ഡിഎസും ആരോപിച്ചു. കൂടാതെ ഹാരിസിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയാറാവണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

Top