മാസപ്പടി വിവാദത്തില്‍ വീണാ വിജയനെതിരായ ആരോപണങ്ങളിലുറച്ച് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍

കൊച്ചി: മാസപ്പടി വിവാദത്തില്‍ വീണാ വിജയനെതിരായ ആരോപണങ്ങളിലുറച്ച് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. നികുതിയടച്ചോ എന്നല്ല, മാസപ്പടി വാങ്ങിയോ എന്നതാണ് വിഷയമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് വീണയ്ക്ക് ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലെന്നും നികുതി അടച്ചിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ ആവര്‍ത്തിച്ച് പറഞ്ഞു. വീണ വിജയന്‍ ജിഎസ്ടി അടച്ചുവെന്ന് വ്യക്തമാക്കിയ ധനവകുപ്പ് എന്നാല്‍ കേരള ജനതയെ തെറ്റിദ്ധരിപ്പിച്ചു. കേരളത്തെ തെറ്റിദ്ധരിപ്പിച്ച ധനമന്ത്രിയും ധനവകുപ്പും മാപ്പ് പറയണം. ധനവകുപ്പിന്റേത് കത്തല്ല, കാപ്‌സ്യൂള്‍ ആണെന്നും കുഴല്‍നാടന്‍ പറഞ്ഞു.

മന്ത്രിക്ക് നല്‍കിയ കത്തില്‍ വീണ കൂടി വാങ്ങിയ 1.72 കോടിയെപ്പറ്റി കൃത്യമായി ചോദിച്ചിട്ടുണ്ട്. പിണറായിയുടെ കുടുംബം നടത്തിയ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതിന്റെ തെളിവാണ് ധനവകുപ്പിന്റെ കത്ത്. സിഎംആര്‍എല്ലിലേത് പോലെ സാന്റാമോണിക്കയിലും ജിഎസ്ടി ഇന്റലിജന്‍സ് ക്രമക്കേട് കണ്ടെത്തി. എന്നാല്‍ വീണ വിജയന്റെ കമ്പിനി ബന്ധം പുറത്തുവന്നപ്പോള്‍ അന്വേഷണം നിലച്ചു. വീണയ്ക്ക് താന്‍ ആരോപിക്കുന്നതിന് മുന്‍പ് ജിഎസ്ടി രജിസ്‌ട്രേഷനോ അതിനുമുമ്പ് സര്‍വീസ് ടാക്‌സോ ഉണ്ടെന്ന് തെളിയിച്ചാല്‍ താന്‍ തിരുത്താമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ഇന്ററിം സെറ്റില്‍മെന്റ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നലെ സിപിഐഎം വിണയെ പ്രതിരോധിച്ചു. ചോദ്യങ്ങളുയര്‍ത്തിയ താന്‍ നികുതി വെട്ടിച്ചതായി ആരോപിക്കുകയും ചെയ്തു. അപ്പോഴാണ് മാസപ്പടിയിലെ ജിഎസ്ടി വിഷയം താന്‍ ഉന്നയിച്ചത്. ഇവിടെ വിഷയം ജിഎസ്ടി അല്ല മാസപ്പടിയാണ്. ധന വകുപ്പ് നല്‍കിയ മറുപടി കത്തില്‍ 1.72 കോടി നികുതി ഒടുക്കിയോ എന്ന് വ്യക്തമല്ല. സിഎംആര്‍എല്ലിന് എക്‌സാലോജിക്കുമായും വീണ വിജയനുമായും ഓരോ കരാര്‍ ഉണ്ടായിരുന്നു. രണ്ട് സ്ട്രീം വഴിയും പണം വന്നിട്ടുണ്ട്. 1.1.2017 മുതല്‍ 1.7.2017 വരെ 60 ലക്ഷം രൂപ വീണയുടെ അകൗണ്ടിലേക്ക് വന്നിരുന്നു. വീണയുടെ ജിഎസ്ടി നമ്പര്‍ പുറത്തുവിട്ടാണ് മാത്യു ഇക്കാര്യങ്ങള്‍ ആരോപിച്ചത്. 17.01.2018 ലാണ് വീണ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തത്. അതുവരെ വാങ്ങിയ പണത്തിന് വീണയ്ക്ക് ജിഎസ്ടി അടയ്ക്കാനാകില്ല.

 

 

Top