പെട്ടിതുറന്നപ്പോള്‍ കോണ്‍ഗ്രസ് പൊട്ടി! 70 സീറ്റില്‍ 67 ഇടത്തും കെട്ടിവെച്ച കാശ് പോയി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വട്ടം കൂടി പൈതൃകം അവകാശപ്പെടുന്ന പാര്‍ട്ടിയെ പിന്തള്ളി ഡല്‍ഹി. 15 വര്‍ഷം തുടര്‍ച്ചയായി ഷീലാ ദീക്ഷിത്തിന് ഭരിക്കാനുള്ള അവകാശം നല്‍കിയ ശേഷമാണ് ഡല്‍ഹിക്കാര്‍ മനസ്സ് മാറ്റിയതും, കോണ്‍ഗ്രസിനെ തുടര്‍ച്ചയായി പച്ചതൊടാന്‍ അനുവദിക്കാതെ വിഷമിപ്പിക്കുന്നതും.

പഴയ കാലത്ത് ഏറ്റവും മികച്ച പ്രചരണം നടത്തിയിരുന്ന കോണ്‍ഗ്രസ് തലസ്ഥാനത്ത് ഏറെ ക്ഷീണിതരാണ്. കൃത്യമായി പ്രചരണം തയ്യാറാക്കാന്‍ പോലും കഴിയാത്ത അവര്‍ക്ക് മത്സരിച്ച 70 സീറ്റില്‍ 67 ഇടത്തും കെട്ടിവെച്ച പണം ലഭിക്കാതെ പോയി. ഒരു മണ്ഡലത്തിലെ ആകെ സാധുവായ വോട്ടുകളില്‍ ആറില്‍ ഒന്നെങ്കിലും ലഭിക്കാതെ പോയാല്‍ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമാകും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 10000 രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെയ്‌ക്കേണ്ടത്. ആറിലൊന്ന് വോട്ട് നേടാത്ത പക്ഷം ഈ തുക തിരികെ ലഭിക്കില്ല. മൂന്നേമൂന്ന് സീറ്റുകളിലാണ് പാര്‍ട്ടിക്ക് കെട്ടിവെച്ച തുക നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്. ഗാന്ധി നഗര്‍, ബദ്‌ലി, കസ്തൂര്‍ബാ നഗര്‍ എന്നീ മണ്ഡലങ്ങളാണ് സമ്പൂര്‍ണ്ണ നാണക്കേടില്‍ നിന്നും തലയൂരാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത്.

2015ല്‍ എഎപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ശേഷം കോണ്‍ഗ്രസിലെത്തിയ അല്‍ക്ക ലാംബയുടെയും കെട്ടിവെച്ച തുക നഷ്ടമായി. പാര്‍ട്ടി തോറ്റ് തുന്നംപാടിയെങ്കിലും ബിജെപി വിജയിച്ചില്ലെന്നതാണ് ഇവര്‍ ആശ്വാസമാകുന്നത്. രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധി വദ്രയും പ്രചാരണത്തിന് ഇറങ്ങിയിട്ടും തുടര്‍ച്ചയായ രണ്ടാം വട്ടവും പൂജ്യം കൊണ്ട് അവര്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നു. മത്സരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ പോലും തയ്യാറാകാത്ത ഘട്ടത്തില്‍ അവര്‍ പ്രതീക്ഷിച്ച ഫലം തന്നെയാണ് ഈ തോല്‍വി.

Top