ആറ്റിങ്ങലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം ഫേസ്ബുക്കിലൂടെ അറിയിച്ച് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തര്‍ക്കം നില നിന്നിരുന്ന മണ്ഡലങ്ങളിലൊന്നായ ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയമായി. അടൂര്‍ പ്രകാശാണ് ആറ്റിങ്ങലില്‍ നിന്ന് ജനവിധി തേടുന്നത്. സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് അടൂര്‍ പ്രകാശ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആറ്റിങ്ങല്‍ ഉള്‍പ്പെടെ നാല് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിലാണ് അടൂര്‍ പ്രകാശ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്.

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയമുള്ളവരേ ,
ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും യുഡിഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടാന്‍ ലഭിച്ച അവസരത്തെ പൊതുപ്രവര്‍ത്തന രംഗത്ത് ലഭിച്ച അംഗീകാരമായി കണക്കാക്കുന്നു.
ആറ്റിങ്ങല്‍ എന്നും ചരിത്രതാളുകളില്‍ ഇടം പിടിച്ച പ്രദേശമായിരുന്നു. അനീതിക്കും അക്രമത്തിനും എതിരെ പടപൊരുതിയ ജനത. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ മലയാളമണ്ണില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം നയിച്ച പാരമ്പര്യം. ആ മണ്ണിലേക്ക് നിങ്ങളിലൊരാളായി കടന്നു വരുമ്പൊള്‍ എനിക്ക് വളരെയേറെ അഭിമാനമുണ്ട് .
എന്നാല്‍ ഇന്ന് ഭാരതവും കേരളവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. കരുതലും വികസനവും ഉയര്‍ത്തിപിടിക്കേണ്ട കരങ്ങളില്‍ ഊരിപിടിച്ച വാളുമായി ”ഉന്മൂലന സിദ്ധാന്തം” വിളമ്പുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഒരുഭാഗത്ത്. മതേതര മൂല്യങ്ങളും സമ്പത്ഘടനയും മാത്രമല്ല സകലരംഗങ്ങളിലും അരാജകത്വം വിളമ്പുന്ന കേന്ദ്രസര്‍ക്കാര്‍ മറുഭാഗത്ത്. ജനം ചെകുത്താനും കടലിനും നടുവിലാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഒരു തെരഞ്ഞെടുപ്പിനെയാണ് നാം അഭിമുഖീകരിക്കുന്നത്. ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്കും ഇടതുപക്ഷത്തിന്റെ കിരാത ഭരണത്തിനും നാം കൊടുക്കേണ്ട മറുപടിയാണ് ഈ തെരഞ്ഞെടുപ്പ്.

ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാലങ്ങളായുള്ള വികസന മുരടിപ്പ് മാറാന്‍ സമയമായി. ആറ്റിങ്ങലിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാവണം. മണ്ഡലത്തിലെ റെയില്‍വേ വികസനം, തെന്മല- തിരുവനന്തപുരം റെയില്‍വേ, ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന ശിവഗിരിയുടെ സമഗ്ര വികസനം ഇതൊക്കെ പതിറ്റാണ്ടുകളായി ജനം ആവശ്യപ്പെടുന്ന പ്രധാന കാര്യങ്ങളാണ്.
ടൂറിസത്തിനു അനന്ത സാധ്യതകളുള്ള മണ്ണാണ് ആറ്റിങ്ങൽ. കിളിമാനൂര്‍ കൊട്ടാരം, ആറ്റിങ്ങല്‍ കൊട്ടാരം, ആശാന്‍ സ്മാരകം, പാപനാശം കുന്നുകള്‍, ചിറയന്‍കീഴ്, വർക്കല , തെക്കൻ മൂന്നാർ എന്നറിയപ്പെടുന്ന പൊന്മുടി, അഗസ്ത്യാര്‍കൂടം തുടങ്ങി വിവിധ സ്ഥലങ്ങളിൽ വികസനം എത്തേണ്ടതായിട്ടുണ്ട്. കയര്‍ വ്യവസായം, റബ്ബര്‍ വ്യവസായം എന്നീ മേഖലകളിലെ മുരടിപ്പിന് പരിഹാരം, മുതലപൊഴി ഹാര്‍ബര്‍, സമ്പൂര്‍ണ്ണ മത്സ്യതൊഴിലാളി ഗ്രാമങ്ങള്‍, ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവണം; അതിനായി ഞാൻ നിങ്ങളോടൊപ്പം ഉണ്ടാവുമെന്ന് ഉറപ്പ് നൽകുന്നു.
ഇത്രയും കാലത്തെ പൊതു പ്രവര്‍ത്തനത്തില്‍ ജനങ്ങളോടൊപ്പം നിന്ന് വിവിധ ജനക്ഷേമ പ്രവർത്തനങ്ങളിലും നാടിൻറെ വികസനത്തിലും റെവന്യു – കയർ വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ ആറ്റിങ്ങൽ ലോക് സഭാ മണ്ഡലത്തിൽ കാട്ടാക്കട, വർക്കല താലൂക്കുകൾ അനുവദിക്കാനും കയര്‍ മേഖലക്ക് ശക്തിപകരുവാനും സാധിച്ചു എന്നത് ദെെവ നിയോഗമായി കരുതുന്നു.
രാജ്യത്തിന്റെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. ഭാരതത്തിന്റെ ബഹുസ്വരത നിലനിര്‍ത്തി അഖണ്ഡത കാത്തു സൂക്ഷിക്കേണ്ട ഈ അവസരത്തില്‍ ജനങ്ങളുടെ ഹൃദയപക്ഷത്ത് എന്നും നിലകൊണ്ടിട്ടുള്ള ഈയുള്ളവന് നിങ്ങളുടെ എല്ലാ പിന്തുണയും അനുഗ്രഹവും ഉണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹാദരങ്ങളോടെ ,
അടൂര്‍ പ്രകാശ്

Top