ദില്ലി: കോണ്‍ഗ്രസിന്റെ നിർണായക നേതൃയോഗം ഇന്ന് ദില്ലിയില്‍ നടക്കും. വിദേശത്തായതിനാൽ രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുക്കില്ല. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംഘടന തെരഞ്ഞെടുപ്പ്, പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര, വരാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലെ വിഷയങ്ങള്‍ എന്നിവ ചര്‍ച്ചയാകും. ഉച്ചയ്ക്ക് ശേഷം എഐസിസിയിലാണ് യോഗം.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് രാഹുൽ ഗാന്ധി രാജിവച്ചതിനെ തുടർന്ന് സോണിയാ ഗാന്ധിയാണ് ഇപ്പോൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോ ഇല്ലയോ എന്നത് വ്യക്തമല്ല. നേരത്തെ നെഹ്റു കുടുംബത്തിൽ നിന്ന് ആരും അധ്യക്ഷ സ്ഥാനത്തേക്ക് വേണ്ടെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഒക്‌ടോബർ 2-ന് ആരംഭിക്കാനിരിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ കാമ്പയ്‌നിന്റെ പദ്ധതികളും യോഗം ചർച്ച ചെയ്യും. അതേസമയം, പാര്‍ട്ടി യോഗം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശ പര്യടനത്തിലാണ്. ഞായറാഴ്ചയേ രാഹുല്‍ തിരിച്ചെത്തൂ.
മെയ് ആദ്യത്തിൽ രാഹുൽ ഗാന്ധിയുടെ നേപ്പാൾ യാത്ര വിവാദമായിരുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിലെ ഒരു നിശാക്ലബിൽ അദ്ദേഹത്തിന്റെ ചിത്രം ബിജെപി പുറത്തുവിട്ടിരുന്നു. എന്നാൽ മാധ്യമപ്രവർത്തകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രാഹുൽ എത്തിയതെന്നും അതിൽ തെറ്റില്ലെന്ന് കോൺഗ്രസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ രാഹുൽ ഇറ്റലിയിലേക്ക് പോയിരുന്നു. മെയിൽ രാഹുൽ യുകെയിലെ കേംബ്രിഡ്ജ് സന്ദർശനത്തിനായി പോയിരുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാൻ രാഹുലിന് രാഷ്ട്രീയ അനുമതി ഉണ്ടായിരുന്നില്ലെന്ന് ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു.