ഇന്ത്യയെ വിഭജിക്കാന്‍ പ്രസ്താവനകള്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളെ വെടിവച്ചു കൊല്ലണം; കെ.എസ് ഈശ്വരപ്പ

ബെംഗളൂരു : കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പ. കോണ്‍ഗ്രസ് എംപി ഡി.കെ സുരേഷിനെയും എംഎല്‍എ വിനയ് കുല്‍ക്കര്‍ണിയെയും വെടിവച്ചു കൊല്ലാന്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യം. ഇരു നേതാക്കളും രാജ്യദ്രോഹികളാണ്. ഇവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കെ.എസ് ഈശ്വരപ്പ പറഞ്ഞു.

കര്‍ണാടകയിലെ പുതിയ ബിജെപി പ്രസിഡന്റിന്റെയും ദാവന്‍ഗെരെ ജില്ലയിലെ ഭാരവാഹികളുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഈശ്വരപ്പ. ‘ഡി.കെ സുരേഷും വിനയ് കുല്‍ക്കര്‍ണിയും രാജ്യദ്രോഹികളാണ്. ഇന്ത്യയെ വിഭജിക്കാന്‍ പ്രസ്താവനകള്‍ നടത്തുന്ന ഇവരെപ്പോലെയുള്ളവരെ വെടിവെച്ച് കൊല്ലാന്‍ നിയമം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി മോദിയോട് അഭ്യര്‍ത്ഥിക്കുന്നു’- കെ.എസ് ഈശ്വരപ്പ പറഞ്ഞു.

കെ.എസ് ഈശ്വരപ്പയുടെ പ്രസ്താവന വിവാദമായി മാറിയിരിക്കുകയാണ്. പ്രസ്താവനയ്‌ക്കെതിരെ പലരും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ‘കെഎസ് ഈശ്വരപ്പയെ പൊതുസ്ഥലത്ത് തല്ലിക്കൊല്ലണമെന്ന് ഞാന്‍ പറഞ്ഞിരുന്നെങ്കില്‍ ബംഗളൂരു പൊലീസ് എന്നെ അറസ്റ്റ് ചെയ്യുമായിരുന്നു. എന്നാല്‍ ഡി.കെ സുരേഷിനെ കൊലപ്പെടുത്തണമെന്ന് പര്യസ്യമായി വിളിച്ച് പറഞ്ഞ ഈശ്വരപ്പയ്ക്കെതിരെ നടപടിയെടുക്കില്ല. നിയമം അധികാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’-ആക്ടിവിസ്റ്റ് കവിത റെഡ്ഡി എക്സില്‍ കുറിച്ചു.

Top