കര്‍ണാടകത്തില്‍ വീണ്ടും ഓപ്പറേഷന്‍ കമല; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാക്കളെ കണ്ടു

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകത്തില്‍ വീണ്ടും ഓപ്പറേഷന്‍ കമലയ്ക്ക് തുടക്കം. ഇടഞ്ഞു നില്‍ക്കുന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് ബിജെപി നേതാക്കളെ കണ്ട് ചര്‍ച്ച നടത്തി. രമേശ് ജാര്‍ക്കിഹോളി, ഡോ. സുധാകര്‍ എന്നീ എംഎല്‍എമാരാണ് വീണ്ടും വിമത നീക്കം നടത്തുന്നത്.

ബിജെപിയിലേക്ക് ചേക്കേറിയ പഴയ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്.എം കൃഷ്ണയുമായിട്ടായിരുന്നു എംഎല്‍എമാരുടെ ചര്‍ച്ച. ഈ കൂടിക്കാഴ്ചയില്‍ പ്രമുഖ ബിജെപി നേതാവ് ആര്‍ അശോകും പങ്കെടുത്തു. എസ്എം കൃഷ്ണയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയും പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി താന്‍ എസ്എം കൃഷ്ണയെ കാണാന്‍ എത്തിയതാണെന്നും അല്ലാതെ തനിക്ക് ജാര്‍ക്കിഹോളിയുമായോ സുധാകറുമായോ സൗഹൃദം പോലുമില്ലെന്ന് അശോക് പ്രതികരിച്ചു. രാഷ്ട്രീയം ചര്‍ച്ചചെയ്തില്ലെന്നും എസ്എം കൃഷ്ണയെ കണ്ട് 25 സീറ്റും നേടിയ ബിജെപി വിജയത്തില്‍ അഭിനന്ദിക്കാനാണ് എത്തിയതെന്നുമായിരുന്നു ജാര്‍ക്കിഹോളിയുടെ പ്രതികരണം.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ 20 എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് വരുമെന്ന് യെദ്യൂരപ്പ നേരത്തെ അവകാശപ്പെട്ടിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി കിട്ടിയാലുടന്‍ സര്‍ക്കാരിനെ വീഴ്ത്താനുള്ള അന്തിമ നീക്കം നടത്താനാണ് യെദ്യൂരപ്പയും നേതാക്കളും കാത്തിരിക്കുന്നത്.

Top