‘കേരള സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തുന്ന സമരം തട്ടിപ്പാണ്’: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തുന്ന സമരം തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് നടത്തുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ കണ്ട് മുഖ്യമന്ത്രിക്ക് മുട്ടുവിറയ്ക്കുകയാണ്. രാഷ്ട്രീയ സമരത്തിന് മുഖ്യമന്ത്രി നിര്‍ബന്ധിതമായി. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഇത് കേരള ജനത തള്ളിക്കളയുമെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ ഇന്നലെ കര്‍ണാടക ഡല്‍ഹിയില്‍ നടത്തിയ സമരം വ്യത്യസ്തമാണ്. രണ്ട് സമരങ്ങളും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിനെതിരെ സമരം നടത്താന്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ടതില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ പ്രതിപക്ഷമാണ് മുന്‍പന്തിയില്‍. എംപിമാരുടെ യോഗം വിളിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. സാധാരണ വിളിക്കുന്ന യോഗം ഇത്തവണ വിളിച്ചില്ല. ആദ്യം ധൂര്‍ത്തും അഴിമതിയും നിര്‍ത്തണമെന്നും ചെന്നിത്തല പറഞ്ഞു.കേരളസര്‍ക്കാര്‍ പറയുന്ന 57000 കോടി രൂപയുടെ കണക്ക് തെറ്റാണ്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മണിയടിക്കാന്‍ മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു. കേന്ദ്രം തരേണ്ടത് വാങ്ങിച്ചെടുക്കാന്‍ പ്രതിപക്ഷം മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top