അങ്കമാലിയിലെ കോൺഗ്രസ് നേതാവ് പി.ടി. പോളിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലുവ : കോൺഗ്രസ് നേതാവ് അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടൻ പി.ടി. പോളിനെ (61) നഗരത്തിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്. പകൽ 12.30നു ഹോട്ടലിൽ മുറിയെടുത്ത അദ്ദേഹത്തെ കാണാൻ 3.15ന് അങ്കമാലിയിൽ നിന്ന് ഒരാൾ എത്തിയിരുന്നു. പോൾ മുറിയിൽ ചലനമറ്റു കിടക്കുന്നതു കണ്ട സന്ദർശകൻ സ്വന്തം വാഹനത്തിൽ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

തന്നെ കാണാൻ ഒരാൾ വരുമെന്നും അകത്തേക്കു വിടണമെന്നും റിസപ്ഷനിൽ പറഞ്ഞേൽപിച്ചാണു പോൾ മുറിയിലേക്കു പോയത്. മുറിയുടെ വാതിൽ അകത്തുനിന്നു പൂട്ടിയിരുന്നില്ല. മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ബാഗും മൊബൈൽ ഫോണും കണ്ടെടുത്തു. അങ്കമാലിയിൽനിന്നു ഡ്രൈവർക്കൊപ്പം സ്വന്തം കാറിൽ ആലുവയിൽ എത്തിയ പോൾ എംജി ടൗൺ ഹാളിനു സമീപം ഇറങ്ങി കാർ പറഞ്ഞുവിട്ടു. തനിക്കു പോകാൻ മറ്റൊരു വാഹനം വരുമെന്നാണു ഡ്രൈവറോടു പറഞ്ഞതെന്നു പൊലീസ് പറഞ്ഞു. ടൗൺ ഹാളിനു തൊട്ടടുത്തുള്ള ഹോട്ടലിലാണു മുറിയെടുത്തത്.

കാരോത്തുകുഴി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ (ശനിയാഴ്ച) എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പൊലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തും. സംഭവമറിഞ്ഞ് എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവരടക്കം ഒട്ടേറെപ്പേർ ആശുപത്രിയിൽ എത്തി. കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റായ പോൾ നിലവിൽ അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റും മോട്ടർ തൊഴിലാളി ക്ഷേമിനിധി ബോർഡ് അംഗവുമാണ്. മഞ്ഞപ്ര അമലാപുരം സ്വദേശിയായ ഇദ്ദേഹം 30 വർഷത്തിലേറെയായി അങ്കമാലിയിലാണു താമസം. ഭാര്യ: എൽസി. മകൻ: ടോം (ഓസ്ട്രേലിയ). മരുമകൾ: ഡോണ (ഓസ്ട്രേലിയ).

Top