സിഎംആര്‍എല്‍ വിവാദത്തില്‍ മാത്യു കുഴല്‍നാടനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍

കോഴിക്കോട്: സിഎംആര്‍എല്‍ വിവാദത്തില്‍ മാത്യു കുഴല്‍നാടനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ജിഎസ്ടി അടച്ചു എന്നുപറഞ്ഞാല്‍പ്പോര, കണക്ക് പുറത്തുവിടണം. അതുവരെ മുഖ്യമന്ത്രിയുടെ കുടുംബം സംശയത്തിന്റെ നിഴലിലാണ്. വിഷയത്തില്‍ മാത്യു കുഴല്‍നാടന്‍ മാപ്പുപറയേണ്ട കാര്യമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

സിഎംആര്‍എലില്‍ നിന്ന് കൈപ്പറ്റിയ പണത്തിന് വീണാ വിജയന്റെ കമ്പനി ജിഎസ്ടി അടച്ചുവെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മാത്യു കുഴല്‍നാടന്‍ എം എല്‍ എ മാപ്പ് പറയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ‘മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിയോടും മകള്‍ വീണയോടും മാപ്പ് പറയണം. കുഴല്‍നാടനോട് ഞാന്‍ ആദ്യമേ പറഞ്ഞതാണ് എല്ലാ രേഖകളും വീണയുടെ പക്കലുണ്ടെന്ന്. ഇനി മാത്യു മാപ്പ് പറയുന്നതാണ് നല്ലതാണ്. അതിന് മാധ്യമങ്ങളും സമ്മര്‍ദ്ദം ചെലുത്തണം. പച്ചനുണയാണ് ദിവസവും പ്രതിപക്ഷം സര്‍ക്കാരിനെതിരെ പറയുന്നത്’ എന്നാണ് എ കെ ബാലന്‍ പറഞ്ഞത്.

പി ജെ ജോസഫിനെതിരായ പരാമര്‍ശത്തില്‍ സിപിഐഎം നേതാവ് എം എം മണിയെ മുരളീധന്‍ വിമര്‍ശിച്ചു. എം എംമണി സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരനാണ്. വളരെ മോശം പരാമര്‍ശമാണ് പി ജെ ജോസഫിനെതിരെ നടത്തിയത്. എം എം മണിയ്ക്ക് വേണ്ടി മുഖ്യമന്ത്രി മാപ്പുപറയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. വന്ദേ ഭാരതിന്റെ സമയക്രമം ഉറപ്പാക്കാന്‍ റെയില്‍വെ മന്ത്രാലയത്തിന് കത്തയച്ചതായും മുരളീധരന്‍ അറിയിച്ചു.

 

Top