പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച:അമിത് ഷാ സഭയില്‍ വരണം,മറുപടി പറയണം: ജയ്റാം രമേശ്

ഡല്‍ഹി: പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. അമിത് ഷാ സഭയില്‍ വരണമെന്നും, മറുപടി പറയണമെന്നാണ് ആവശ്യമെന്ന് ജയ്റാം രമേശ് പറഞ്ഞു. എന്നാല്‍ അമിത് ഷാ സഭയില്‍ വരാനോ സംസാരിക്കാനോ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം അമിത് ഷാ ചാനലില്‍ പോയിരുന്ന് സംസാരിക്കുന്നു. പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെ ബിജെപി ഒന്നുമല്ലാതാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ഗുരുതരമായ കുറ്റമായതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. അഹങ്കാരമാണ് അമിത് ഷാക്ക്. സംഭവത്തില്‍ ബിജെപി എംപിക്ക് പങ്കുള്ളതുകൊണ്ടാണ് അമിത് ഷാ മിണ്ടാതിരിക്കുന്നത്. കുറ്റാരോപിതനായ എം പി ക്കെതിരെ അന്വേഷണം നടത്താനും തയ്യാറാകുന്നില്ല. അമിത് ഷാ പാര്‍ലമെന്റില്‍ സംസാരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സഖ്യത്തിന്റെ വിശാലയോഗം 19 ന് അശോക ഹോട്ടലില്‍ ചേരുമെന്നും ജയ്‌റാം രമേശ് വ്യക്തമാക്കി.

അതിനിടെ പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട അതിക്രമ കേസില്‍ പ്രതി ലളിതിനെ കോടതിയില്‍ ഹാജരാക്കി. കൃത്യമായ ആസൂത്രണം ലളിത് നടത്തിയെന്ന് പൊലീസ് പറയുന്നു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് പറഞ്ഞ പൊലീസ് 15 ദിവസത്തെ കസ്റ്റഡിയും ആവശ്യപ്പെട്ടു. ഏഴ് ദിവസം നല്‍കാമെന്ന് പറഞ്ഞ കോടതി, പ്രതിയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ പ്രതി ലളിതിനെ വിട്ടു.

Top