വേണുഗോപാലിന് ഇപ്പോൾ കഷ്ടകാലം ! കർണാടകയിൽ താരം ഡി.കെ മാത്രമാണ്

kc-venugopal

ബംഗളുരു: കര്‍ണാടകയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റാന്‍ ജെ.ഡി.എസ് സഖ്യസര്‍ക്കാരിന് രൂപം നല്‍കിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാലല്ല ബി.ജെ.പിയുടെ അട്ടിമറിയില്‍ നിന്നും സഖ്യസര്‍ക്കാരിനെ സംരക്ഷിച്ച ഡി.കെ ശിവകുമാറാണ് താരം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ജെ.ഡി.എസിനെയും ഒരോ സീറ്റിലൊതുക്കി ഉജ്വലവിജയം നേടിയ ബി.ജെ.പി സംസ്ഥാന ഭരണവും പിടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കര്‍ണാടക ഭരണം പിടിക്കുമെന്നു ശപഥം ചെയ്ത യെദ്യൂരപ്പയുടെ പ്രതീക്ഷകളെ തകര്‍ത്താണ് സ്വതന്ത്ര എം.എല്‍.എമാരെ മന്ത്രിമാരാക്കിയും വിമത കോണ്‍ഗ്രസുകാരെ അനുനയിപ്പിച്ച് ഒപ്പം കൂട്ടിയും ഡി.കെ വീണ്ടും താരമായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവലം ഒറ്റ സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. അതും ഡി.കെ ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ സുരേഷ്. ബാംഗ്ലൂര്‍ റൂറലില്‍ നിന്നും രണ്ടുലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് സുരേഷ് വിജയിച്ചത്. കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ണമായും കെ.സി വേണുഗോപാലിന്റെ നിയന്ത്രണത്തിലായിരുന്നു. ഡി.കെ ശിവകുമാറിനെ ഒരു ഘട്ടത്തിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ പോലും അടുപ്പിച്ചിരുന്നില്ല.

അല്‍പമെങ്കിലും കെ.സി കേട്ടത് സിദ്ധരാമയ്യയുടെ വാക്കുകളാണ്. കര്‍ണാടക രാഷ്ട്രീയത്തെക്കുറിച്ച് പരിചയമില്ലാത്ത കെ.സി വേണുഗോപാലിന്റെ തന്ത്രങ്ങള്‍ പക്ഷേ വിജയം കണ്ടില്ല. കോണ്‍ഗ്രസ് നേതാവായിരുന്ന അംബരീഷിന്റെ ഭാര്യ സുമലതക്കു വേണ്ടി മാണ്ഡ്യസീറ്റ് ജനതാദളില്‍ നിന്നും പിടിച്ചു വാങ്ങാതെ സുമലതയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വഴിയൊരുക്കിയതും കര്‍ണാടകയുടെ ചുമതലയുള്ള കെ.സി അടക്കമുള്ള നേതാക്കളുടെ പിടിപ്പു കേടാണ്. മാണ്ഡ്യയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം സുമലതക്കൊപ്പമായിരുന്നു. മാണ്ഡ്യയില്‍ വിജയിച്ച സുമലത ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറുകയും ചെയ്തു.

കെ.സി വേണുഗോപാലിനെ കോമാളി എന്നുവിളിച്ച് കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ് രംഗത്തെത്തിയിരുന്നു. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന വീരപ്പമൊയ്‌ലി അടക്കമുള്ളവരും കെ.സിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ഥന്‍ എന്ന പേരിലാണ് കര്‍ണാടകയില്‍ കെ.സിയുടെ താല്‍പര്യം അടിച്ചേല്‍പ്പിച്ചത്. പ്രാദേശിക തലത്തില്‍ തമ്മിലടിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ്- ജെ.ഡി.എസ് പ്രവര്‍ത്തകര്‍ സഖ്യത്തിനെതിരായിരുന്നു. സഖ്യസര്‍ക്കാരിന് അനുകൂല നിലപാടല്ല മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യക്കുമുള്ളത്. ഈ വികാരം കെ.സിക്ക് കാണാനായില്ല. കര്‍ണാടകയില്‍ ജെ.ഡി.എസ് സഖ്യം കോണ്‍ഗ്രസിന് നഷ്ടക്കച്ചവടമാകുമെന്ന മുന്നറിയിപ്പാണ് ലോക്‌സഭാ ഫലവും നല്‍കുന്നത്. 28 ലോക്‌സഭാ മണ്ഡലത്തില്‍ കേവലം രണ്ടു സീറ്റുമാത്രമാണ് സഖ്യത്തിനു ലഭിച്ചത്. 26 സീറ്റും ബി.ജെ.പി സ്വന്തമാക്കി. മുന്‍ പ്രധാനമന്ത്രി ദേവഗൗഡ അടക്കമുള്ള പ്രമുഖരെല്ലാം പരാജയപ്പെട്ടു.

അതേസയമം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാറ്റിനിര്‍ത്തപ്പെട്ട ഡി.കെ ശിവകുമാര്‍ നേതൃത്വമേറ്റെടുത്തപ്പോള്‍ കര്‍ണാടകയിലെ അര്‍ബന്‍ ലോക്കല്‍ ബോഡി (യു.എല്‍.ബി) തെരഞ്ഞെടുപ്പ്. ബി.ജെ.പിയെ കെട്ടുകെട്ടിക്കുന്ന രീതിയിലുള്ള മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തിയത്. സഖ്യമില്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തനിച്ചു മത്സരിച്ചപ്പോള്‍ മികച്ച വിജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. കര്‍ണാടകയിലെ 21 ജില്ലകളിലായി സിറ്റി, മുനിസിപ്പല്‍ കൗണ്‍സിലിലെ 1221 വാര്‍ഡുകളിലേക്കും ടൗണ്‍, മുനിസിപ്പല്‍ കൗണ്‍സില്‍, 22 ടൗണ്‍ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 11 ജില്ലകളിലും കോണ്‍ഗ്രസ് തനിച്ച് വിജയിച്ചു. നാലു ജില്ലകളില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. 128 വാര്‍ഡുള്ള ഏറ്റവും വലിയ മുനിസിപ്പാലിറ്റിയില്‍ 75 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ബി.ജെ.പിക്ക് 31 സീറ്റുകളേ നേടാനായുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പിനു വിഭിന്നമായി ഡി.കെ ശിവകുമാറാണ് ലോക്കല്‍ബോഡി തെരഞ്ഞെടുപ്പില്‍ നേതൃത്വം വഹിച്ചത്.

കര്‍ണാടകയിലെ കനത്ത പരാജയത്തോടെ പ്രതിഛായ മങ്ങിയ കെ.സിയ്ക്ക് കേരളത്തിലും സ്ഥിതി പ്രതികൂലമാണ്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തിന് കെ.സി വേണുഗോപാലിനെയാണ് ആലപ്പുഴ ഡി.സി.സി നേതൃയോഗം പ്രതികൂട്ടിലാക്കിയത്. സിറ്റിങ് സീറ്റായ ആലപ്പുഴയില്‍ സി.പി.എം എം.എല്‍.എ ആരിഫ് എതിരാളിയായതോടെയാണ് കെ.സി മത്സരംരഗത്തു നിന്നും തന്ത്രപൂര്‍വം മാറി നിന്നത്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായതിനാല്‍ ജോലിഭാരം ഉയര്‍ത്തികാട്ടിയായിരുന്നു കെ.സിയുടെ പിന്‍മാറ്റം. എന്നാല്‍ സുരക്ഷിതമണ്ഡലമായ വയനാട് ലഭിക്കാതിരുന്നതോടെ ആലപ്പുഴയെ കൈവിടുകയായിരുന്നു. കെ.സിയേക്കാള്‍ ഏറെ ചുമതലകളുള്ള എ.ഐ.സിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ മത്സരിക്കുമ്പോഴാണ് ജോലിഭാരം പറഞ്ഞ് കെ.സി പിന്‍മാറിയത് കോണ്‍ഗ്രില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ആലപ്പഴയിലെ സിറ്റിങ് എം.പിയായിരുന്നിട്ടും പ്രചരണരംഗത്ത് സജീവമായിരുന്നില്ല. സ്ഥാനാര്‍ത്ഥിയായ ഷാനിമോള്‍ ഉസ്മാനെ ഒപ്പം കൂട്ടാതെയാണ് റോഡ് ഷോ പോലും നടത്തിയതെന്നും ഡി.സി.സി നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് കാലുവാരലുണ്ടായതും പരാജയകാരണമായി വിലയിരുത്തിയിരുന്നു. ചെന്നിത്തല 18621 വോട്ടുകള്‍ക്ക് വിജയിച്ച ഹരിപ്പാട് ഷാനിമോള്‍ ഉസ്മാന് 5844 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.എസ് രാധാകൃഷ്ണന്‍ 26238 വോട്ടുകളും പിടിച്ചു. ഹരിപ്പാട് ഐ ഗ്രൂപ്പ് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകിയെന്ന ആരോപണമാണ് ഉയര്‍ന്നത്. എല്‍.ഡി.എഫ് പോലും ഹരിപ്പാട് ഷാനിമോള്‍ക്ക് 15000 വോട്ടിന്റെ ലീഡാണ് പ്രതീക്ഷിച്ചിരുത്.

എന്നാല്‍ അലപ്പുഴയിലെ തോല്‍വിയില്‍ ചെന്നിത്തലക്കെതിരെ ഉയര്‍ന്ന പ്രതിഷേധം കെ.സി വേണുഗോപാലിലേക്ക് വഴിതിരിച്ചു വിടാനുള്ള നീക്കമാണ് ആലപ്പുഴ ഡി.സി.സിയില്‍ നടന്നതെന്ന ആരോപണവും കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്. നേരത്തെ ചെന്നിത്തലയുടെ അനുയായിയായിരുന്ന കെ.സി വേണുഗോപാല്‍ ഇപ്പോള്‍ ചെന്നിത്തലയേക്കാള്‍ വലിയ നേതാവായി കോണ്‍ഗ്രസ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ഥനുമാണ്. ലോക്‌സഭയിലേക്ക് മത്സരിക്കാതിരുന്ന കെ.സി അടുത്ത തവണ നിയമസഭയിലേക്ക് മത്സരിച്ച് മുഖ്യമന്ത്രി സ്ഥാനമാണ് സ്വപ്‌നം കാണുന്നത്.

Top