രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാല്‍ : രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍.

നെറികെട്ട രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നത്. ചിലപ്പോള്‍ അവര്‍ക്ക് മുസ്‌ലിം വോട്ട് വേണം. ഇടയ്ക്ക് അവര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. നാരങ്ങയുടെയും മുളകിന്റെയും മാല കഴുത്തിലിട്ട് അവര്‍ കറങ്ങി നടക്കുന്നു.

90 ശതമാനം മുസ്‌ലിം വോട്ട് ലഭിച്ചില്ലെങ്കില്‍ തോല്‍ക്കുമെന്ന് അവര്‍ അവകാശപ്പെടുന്നു. അപ്പോള്‍ തോല്‍ക്കുന്നതാണ് നല്ലത്. ജനാധിപത്യ സംവിധാനത്തില്‍ ഒരു സര്‍ക്കാരിന്റെ നയങ്ങളും ദീര്‍ഘവീക്ഷണവും നോക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു-മുസ്‌ലിം അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കുന്നത് മോശം പ്രവണതയാണ്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം മൂലം രാജ്യത്തെ, കോണ്‍ഗ്രസ് വിഘടിപ്പിക്കാന്‍ നോക്കുകയാണെന്നും ശിവ്‌രാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ മുസ്‌ലിം സംഘടന നേതാക്കളോട് തങ്ങളുടെ 90 ശതമാനം വോട്ടും കോണ്‍ഗ്രസിന് നല്‍കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് പറയുന്ന വീഡിയോ പുറത്ത് വന്നതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Top