കരിങ്കൊടി കാണിക്കാൻ കോൺഗ്രസ് ആത്മഹത്യ സ്ക്വാടിനെ ഇറക്കിയിരിക്കുകയാണ്: എം വി ഗോവിന്ദൻ

കണ്ണൂർ : മുഖ്യമന്ത്രിക്കുനേരെ കോൺഗ്രസ് ആത്മഹത്യ സ്ക്വാഡിനെ ഇറക്കിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരിങ്കൊടിയുമായി ഇവർ വാഹന വ്യൂഹത്തിലേക്ക് ചാടുന്നുവെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. കേരളത്തിൽ വർധിപ്പിച്ച നികുതി ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. എന്നാൽ കേന്ദ്രം കൂട്ടിയാൽ സിപിഎം സമരം നടത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ഇന്ധന വില രണ്ടു രൂപ കൂടുമ്പോൾ വികാരം തോന്നുന്നത് രാഷ്ട്രീയമാണ്. കേന്ദ്രം നികുതി കൂട്ടുമ്പോൾ പ്രതിഷേധിക്കാത്തവരാണ് ഇവരെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.

ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ടും സ്വപ്നയുടെ ജോലി സംബന്ധിച്ചും പുറത്തുവന്ന വാട്സ് ആപ് തെളിവ് വ്യാജമാണ്. മുഖ്യമന്ത്രി സ്വപ്നയ്ക്ക് ജോലി നൽകാൻ ശിവശങ്കരനോട് പറഞ്ഞിട്ടില്ല. അന്വേഷണ ഏജൻസി വ്യാജ തെളിവാണ് കോടതിയിൽ ഹാജരാക്കിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിയെ വെല്ലുവിളിച്ച ആകാശ് തില്ലങ്കേരിക്ക് എം വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇനി പാർട്ടി ലേബലിൽ ഇറങ്ങിയാൽ അപ്പോൾ കാണാം. ക്രിമിനലായ ആകാശ് തില്ലങ്കേരി ശുദ്ധ അസംബന്ധം പറയുകയാണ്. പി ജയരാജന് ക്വട്ടേഷൻ സംഘവുമായി ബന്ധമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു

ലീഗിനെ ഇടതു ബദലിലേക്ക് എം വി ഗോവിന്ദൻ ക്ഷണിച്ചു. ലീഗിന് ഇന്ത്യയിലെ വിശാല ഇടതുപക്ഷത്തിന്റെ ഭാഗമാകാം. ന്യൂനപക്ഷങ്ങളും തൊഴിലാളികളും ചേരുന്ന ഇടതു ബദലിലേക്ക് ലീഗിന് വരാം. കോൺഗ്രസിന് ബിജെപിയെ നേരിടാൻ കരുത്തില്ലെന്നും എം വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.

Top