ഈസ്റ്റ് ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത് മത്സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീലാദീക്ഷിത് ഈസ്റ്റ് ഡല്‍ഹി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, ന്യൂ ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നാണ് മുന്‍മുഖ്യമന്ത്രി കൂടിയായ ഷീലാ ദീക്ഷിത് ജനവിധി തേടുന്നത്. ന്യൂഡല്‍ഹിയില്‍നിന്ന് അജയ് മാക്കന്‍ മത്സരിക്കും.ചാന്ദ്‌നി ചൗക്കില്‍നിന്ന് ജെ പി അഗര്‍വാളും ഈസ്റ്റ് ഡല്‍ഹിയില്‍നിന്ന് അര്‍വിന്ദര്‍ സിങ് ലവ്‌ലിയും ജനവിധി തേടും.മഹാബല്‍ ശര്‍മയാണ് വെസ്റ്റ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍നിന്ന് രാജേഷ് ലിലോതിയയും ജനവിധി തേടും.

പതിനഞ്ച് വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് തന്നെയാണ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ നിന്നും സീറ്റ് പിടിച്ചെടുക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.ഷീലാ ദീക്ഷിത് മത്സരിക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അവര്‍ക്കായി പ്രചരണത്തിനിറങ്ങുമെന്ന് നേരത്തെ ഉറപ്പ് നല്‍കിയിട്ടുണ്ടായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് ആം ആദ്മി സഖ്യം മത്സരിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സീറ്റ് വിഭജനത്തില്‍ തീരുമാനമാകാതിരുന്നതോടെ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി സഖ്യ സാധ്യത അവസാനിച്ചു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ആറുമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

ബി.ജെ.പി യുടെ മഹേഷ് ഗിരിയാണ് ഷീലാദീക്ഷിതിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത് രണ്ടു തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ്. എന്നാല്‍ 2014ല്‍ ബി.ജെ.പി നേതാവ് മഹേഷ് ഗിരിയോട് പരാജയപ്പെട്ടിരുന്നു.

Top