കോണ്‍ഗ്രസ് തറവാട്ടിലെ കാരണവര്‍; പുരുഷോത്തമനെ അനുശോചിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് തറവാട്ടിലെ കാരണവരായിരുന്നു വക്കം പുരുഷോത്തമന്‍. ആരെയും കൂസാത്ത ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃകയാണെന്നും വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വക്കത്തിന്റെ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ‘വക്കം സ്പീക്കറായിരിക്കവെയാണ് ഞാന്‍ ആദ്യം നിയമസഭയിലെത്തുന്നത്. സഭയിലെ പിന്‍ബെഞ്ചുകാരനായ എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. അഭിനന്ദിക്കേണ്ടിടത്ത് അഭിനന്ദിച്ചു. ഉപദേശിക്കേണ്ടിടത്ത് ഉപദേശിച്ചു. തിരുത്തേണ്ടിടത്ത് തിരുത്തി’ സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ചികിത്സതേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 2 തവണ ലോകസഭയിലേക്കും, 5 തവണ സംസ്ഥാന നിയസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട വക്കം പുരുഷോത്തമന്‍,മൂന്നു തവണ സംസ്ഥാനമന്ത്രിയും, രണ്ടുതവണ നിയമസഭാ സ്പീക്കറും ആയിരുന്നു. കൂടാതെ അദ്ദേഹം മിസോറാം ഗവര്‍ണറും ആയിരുന്നു.

Top