തലസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പടയൊരുക്കം

ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ പടയൊരുക്കി കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്താനുള്ള ശക്തമായ നീക്കമാണ് തലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തന്നെ മുന്നിട്ടിറങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ഷക നിയമത്തില്‍ കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനും തന്ത്രങ്ങള്‍ മെനയാനുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രധാന ലക്ഷ്യം. സംയുക്ത പ്രതിപക്ഷ തന്ത്രം രൂപപ്പെടുത്തുന്നതിനായി ഉടന്‍ തന്നെ യോഗം വിളിക്കാനും സാധ്യതയുണ്ട്. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഇടതുപക്ഷ നേതാക്കളായ സീതാറാം യെച്ചൂരി, ഡി.രാജ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സോണിയാ ഗാന്ധിയുടെ നീക്കങ്ങള്‍.

അതേസമയം, കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. കേന്ദ്രസര്‍ക്കാറിന് കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് ലഭിച്ചത്. കര്‍ഷകരുടെ രക്തം കയ്യില്‍ പുരളാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കി. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യയിലെ സുപ്രീംകോടതിയായ തങ്ങള്‍ക്ക് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അറിയാമെന്നും കോടതി വിശദീകരിച്ചു. പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന ഭേഗദതിയില്‍ എന്ത് കൂടിയാലോചന നടന്നുവെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

Top