പാര്‍ട്ടി അക്കൗണ്ടില്‍നിന്ന് 65 കോടി പിടിച്ചെടുത്ത സംഭവം: ഐ.ടി.എ.ടിയെ സമീപിച്ച് കോണ്‍ഗ്രസ്

ഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 65 കോടി രൂപ പിടിച്ചെടുത്ത ആദായനികുതിവകുപ്പ് നടപടിക്കെതിരേ ഇന്‍കംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിനെ (ഐ.ടി.എ.ടി.) സമീപിച്ച് കോണ്‍ഗ്രസ്. ചൊവ്വാഴ്ചയാണ്, പാര്‍ട്ടിയുടെ 115 കോടിരൂപ നികുതി കുടിശ്ശികയുള്ളതില്‍ 65 കോടി ആദായനികുതിവകുപ്പ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ ബുധനാഴ്ച ഐ.ടി.എ.ടിയെ സമീപിച്ച കോണ്‍ഗ്രസ്, വിഷയത്തില്‍ പരാതി നല്‍കുകയായിരുന്നു.

ബെഞ്ചിന് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിന് മുന്‍പേയാണ് ആദായനികുതിവകുപ്പിന്റെ നടപടിയെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ആരോപിക്കുന്നു. സ്റ്റേ അപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ആദായനികുതി വകുപ്പിന്റെ ഭാഗത്തുനിന്ന് തുടര്‍നടപടിയുണ്ടാകരുതെന്നും കോണ്‍ഗ്രസ് ഐ.ടി.എ.ടിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിഷയം പരിഗണിക്കുന്നിടംവരെ തല്‍സ്ഥിതി തുടരണമെന്ന് ഐ.ടി.എ.ടി. നിര്‍ദേശിച്ചു.

കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നാല് ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതിവകുപ്പ് മരവിപ്പിച്ച കാര്യം, മുതിര്‍ന്ന നേതാവും പാര്‍ട്ടി ട്രഷററുമായ അജയ് മാക്കനാണ് അറിയിച്ചത്. 2018-19 കാലത്തെ ടാക്സ് റിട്ടേണ്‍ കേസുമായി ബന്ധപ്പെട്ട് 210 കോടിരൂപ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞിരുന്നു.

Top