ശബരിമല: കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന രാഷ്ട്രീയ പ്രചരണ യാത്രകള്‍ക്ക് ഇന്ന് തുടക്കം

കാസര്‍ഗോഡ്: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസും എന്‍ഡിഎയും നയിക്കുന്ന രാഷ്ട്രീയ പ്രചാരണയാത്രകള്‍ക്ക് ഇന്ന് തുടക്കമാകും. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായി നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയുമാണ് കാസര്‍ഗോഡ് നിന്നും ഇന്ന് പര്യടനം ആരംഭിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിയി നാല് പദയാത്രകളും മലബാറില്‍ വാഹന പ്രചാരണ യാത്രയുമാണ് കെപിസിസി യുടെ നേതൃത്വത്തില്‍ നടക്കുന്നത്. കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര മഞ്ചേശ്വരം പെര്‍ളയില്‍ നിന്നാണ് തുടങ്ങുന്നത്. വൈകിട്ട് മൂന്നുമണിക്കു കെപിസിസി മുന്‍ പ്രസിഡന്റ് എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്യും. 14 ന് മലപ്പുറം ചമ്രവട്ടത്ത് യാത്ര സമാപിക്കും.വര്‍ഗീയതയെ ചെറുക്കുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിലാണ് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെ വിശ്വാസ സംരക്ഷണ യാത്ര.

പി.എസ്.ശ്രീധരന്‍ പിള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്ര രാവിലെ പത്തിനു മധൂര്‍ ക്ഷേത്ര പരിസരത്തു നിന്ന് തുടങ്ങും. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പയാണ് ഉദ്ഘാടകന്‍. യാത്ര 13 ന് പന്തളത്ത് സമാപിക്കും. ഇടതു സര്‍ക്കാരിന്റേത് ശബരിമല ക്ഷേത്രം തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നരോപിച്ചാണ് എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള രഥയാത്ര.മണ്ഡലകാലം തുടങ്ങാനിരിക്കെ ശബരിമല സ്ത്രീ പ്രവേശനം മുന്‍ നിര്‍ത്തി വന്‍ രാഷ്ട്രീയ പ്രചാരണമാണ് ഇരു പാര്‍ട്ടികളും ലക്ഷ്യമിടുന്നത്.

Top