സിദ്ധാര്‍ത്ഥന്റെ മരണത്തെ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ടൂള്‍ ആക്കി മാറ്റാം ചിന്തയിലാണ് കോണ്‍ഗ്രസും ബിജെപിയും; ആര്‍ഷോ

പാലക്കാട്: സിദ്ധാര്‍ത്ഥന്റെ മരണത്തെ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ടൂള്‍ ആക്കി മാറ്റാം എന്ന ചിന്തയിലാണ് കോണ്‍ഗ്രസും ബിജെപിയുമുള്ളതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. എസ്എഫ്‌ഐയെ ഈ കേസില്‍ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ചിലരുടെ ശ്രമങ്ങള്‍ തുടരുകയാണ്. ഇത്തരം ശ്രമങ്ങളെ എസ്എഫ്‌ഐ പ്രതിരോധിക്കും. നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കേസില്‍ ഉള്‍പ്പെട്ടത് നിഷേധിക്കുന്നില്ല. അവരെയെല്ലാം സംഘടന പുറത്താക്കിയിട്ടുണ്ടെന്നും ആര്‍ഷോ പറഞ്ഞു.

എസ്എഫ്‌ഐയുടെ സമരപരിപാടികളിലും സംഘടനാ പ്രവര്‍ത്തനത്തിലും ഭാഗമായിരുന്നു സിദ്ധാര്‍ത്ഥന്‍. അതുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളും തെളിവുകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സിദ്ധാര്‍ത്ഥനെ എസ്എഫ്‌ഐ ആക്കികൊണ്ട് സംഭവത്തിന്റെ ഗൗരവം കുറയ്ക്കാന്‍ എസ്എഫ്‌ഐ ശ്രമിച്ചിട്ടില്ലെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഒരു ക്യാമ്പസിലും എസ്എഫ്‌ഐ ആരെയും കൊലപ്പെടുത്തിയിട്ടില്ല. പകരം എസ്എഫ്‌ഐക്ക് നഷ്ടമായത് 35 പ്രവര്‍ത്തകരെയാണ്. ആരെയും കൊലപ്പെടുത്തുന്നതല്ല എസ്എഫ്‌ഐയുടെ രാഷ്ട്രീയം. സിദ്ധാര്‍ത്ഥന്റെ കേസില്‍ സമഗ്ര അന്വേഷണം നടക്കേണ്ടതുണ്ട്. ഫ്‌ലക്‌സ് ബോര്‍ഡിനെ കുറിച്ച് അറിവില്ല. എസ്എഫ്‌ഐ എവിടെയും സിദ്ധാര്‍ത്ഥനുമായുള്ള ബന്ധം പറഞ്ഞ് ബോര്‍ഡ് വെച്ചിട്ടില്ല. അത്തരത്തിലൊരു ബോര്‍ഡ് സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു.

Top