അഞ്ച് ശതമാനം ജിഎസ്ടി വാങ്ങില്ലെന്ന കേരളത്തിന്റെ പ്രഖ്യാപനത്തിൽ ആശയക്കുഴപ്പം ; രണ്ട് വിലക്ക് ഒരേ ഉൽപന്നം

തിരുവനന്തപുരം: കയ്യടി നേടാൻ രാഷ്ട്രീയപ്രഖ്യാപനം നടത്തി അടിമുടി ആശയക്കുഴപ്പത്തിലായിരിക്കുകയാണ് സംസ്ഥാന സർക്കാർ. അഞ്ച് ശതമാനം ജി എസ് ടി നടപ്പാക്കില്ലെന്ന പ്രഖ്യാപനമാണ് സർക്കാരിനെ വെട്ടിലാക്കിയത്. ചെറുകിട ഇടത്തരം കച്ചവടക്കാരെ മാത്രമാണ് ഒഴിവാക്കിയതെന്നാണ് ഒടുവിലത്തെ വിശദീകരണം. എന്നാൽ ഈ വിഭാഗങ്ങൾ നേരത്തെ തന്നെ ജിഎസ്ടിക്ക് പുറത്താണ്.

വലിയ രാഷ്ട്രീയ നിലപാടെന്ന പേരിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ചർച്ചയായത്. പ്രഖ്യാപനം നടത്തുമ്പോൾ തന്നെ സപ്ളൈകോയിൽ അടക്കം അഞ്ച് ശതമാനം ഈടാക്കുന്നത് തുടർന്നു. അഞ്ച് ശതമാനം ജിഎസ്ടി ഏർപ്പെടുത്തുമെന്ന വിജ്ഞാപനം പിൻവലിച്ചതുമില്ല. ധനമന്ത്രി നടത്തിയ വിശദീകരണമാകട്ടെ ആശയക്കുഴപ്പം കൂട്ടി. ചുരുക്കത്തിൽ ഒഴിവാക്കി എന്ന് ധനമന്ത്രി പറയുന്നത് കുടുംബശ്രീ അടക്കമുള്ള ചെറുകിട ഇടത്തരം കച്ചവടക്കാർക്ക് മാത്രമാണ്. പക്ഷെ ഒന്നരക്കോടിക്ക് താഴെ വിറ്റുവരവുള്ള കച്ചവടക്കാർക്കും, രജിസ്ട്രേഷൻ ഇല്ലാത്ത ചെറുകിടക്കാരും നേരത്തെ തന്നെ ഈ ജിഎസ്ടിക്ക് പരിധിക്ക് പുറത്താണെന്നുള്ളതാണ് യാഥാർഥ്യം.

കോംപോസിഷൻ സ്കീം തെരഞ്ഞെടുക്കുന്ന ഒന്നരക്കോടിക്ക് താഴെ വരുമാനമുള്ള കച്ചവടക്കാർ വിറ്റുവരവിന്‍റെ ഒരു ശതമാനമാണ് നികുതി അടക്കേണ്ടത്. അഞ്ച് ശതമാനം ജിഎസ്ടി ഒഴിവാക്കുന്നത് ഇവരെയും നേരിട്ട് ബാധിക്കില്ല. രജിസ്ട്രേഷൻ ഇല്ലാത്ത കച്ചവടക്കാർ ജിഎസ്ടി നൽകേണ്ടതുമില്ല. അതുകൊണ്ട് തന്നെ ഇവരെ അഞ്ച് ശതമാനം ജി എസ് ടി പരിധിയിൽ നിന്ന് ഒഴിവാക്കിയെന്ന് പറയുന്നതിൽ അർഥമില്ല. അപ്പോൾ പിന്നെ എന്തിനായിരുന്നു ജി എസ് ടി ഒഴിവാക്കലെന്ന കൊട്ടിഘോഷിച്ചുള്ള പ്രഖ്യാപനമെന്നുള്ളതാണ് പ്രധാന ചോദ്യം.

കയ്യടി നേടാൻ പ്രഖ്യാപനം നടത്തി തിരുത്തി കയ്യൊഴിഞ്ഞതിനപ്പുറം വിപണിയിൽ ഇതെല്ലാം ഉണ്ടാക്കിയത് വലിയ ആശയക്കുഴപ്പം. സംസ്ഥാന നിലപാട് അനുസരിച്ചത് വൻകിടകടകളിൽ വിൽക്കുന്ന പാക്ക് ചെയ്ത ബ്രാൻഡഡ് അല്ലാത്ത ഭക്ഷ്യോത്പന്നങ്ങൾക്ക് അഞ്ച് ശതമാനം ജി എസ് ടി ബാധകമായിരിക്കും. ചെറുകിട കടകളിൽ ജി എസ് ടി ഇല്ലതാനും. ഒരേ ഉത്പന്നങ്ങൾക്ക് ഒരേ വിപണിയിൽ രണ്ട് വില ഉണ്ടാകുമെന്ന് ചുരുക്കം

Top