ഡല്‍ഹി: ഇന്ത്യ -ചൈന ചര്‍ച്ച കഴിഞ്ഞതോടെ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ മഞ്ഞുരുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നയയന്ത്ര സൈനിക ഇടപെടലുണ്ടാകുമെന്ന് ഇന്നലെ നടന്ന ചര്‍ച്ചയില്‍ ധാരണായിരുന്നു. ഇന്ത്യ നിലപാട് മയപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമായി.
ഈ വര്‍ഷാവസാനം ബെയ്ജിങ്ങില്‍ വച്ച് നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്കു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാനാണ് ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യീ ഇന്ത്യയിലെത്തിയത്. ആതിഥേയ രാജ്യമാണ് അധ്യക്ഷത വഹിക്കുന്നത് എന്നതിനാല്‍ പങ്കാളികളായ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഒരുപരിധിവരെ വഴങ്ങി കൊടുക്കുകയാണ് കീഴ്വഴക്കം. ഇന്ത്യ -ചൈന -ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശത്തെ തര്‍ക്കം അവസാനിച്ചത് 2017 ലെ ബ്രിക്‌സ് ഉച്ചകോടിയ്ക്ക് തൊട്ടു മുന്‍പായിരുന്നു. അന്നും ആതിഥേയര്‍ ചൈനയായിരുന്നു. അതുകൊണ്ടു തന്നെ ഗള്‍വാന്‍ താഴ്വരയിലെ അതിര്‍ത്തി തര്‍ക്കം മോദിയുടെ ചൈന സന്ദര്‍ശനത്തിന് മുന്‍പ് പരിഹരിക്കാന്‍ കഴിയുമെന്നാണ് നയതന്ത്ര രംഗത്തുള്ളവര്‍ വിശ്വസിക്കുന്നത്.
യുദ്ധത്തോടെ വഷളായ ഇന്ത്യ -ചൈന ബന്ധം ഊഷ്മളമാകുന്നത് രണ്ട് പ്രധാനമന്ത്രിമാരുടെ സന്ദര്ശനത്തോടെയാണ് . 1988 ല്‍ രാജീവ് ഗാന്ധിയും 2003 ല്‍ അടല്‍ ബിഹാരി വാജ്പേയിയും ചൈന സന്ദര്‍ശിച്ചതോടെയാണ് ശത്രുത വെടിഞ്ഞു സൗഹൃദത്തിന്റെ പാതയിലേക്ക് എത്തുന്നത്. ഇരുരാജ്യങ്ങള്‍ക്കിടയിലെയും മികച്ച ബന്ധത്തിന്റെ അടിസ്ഥാനം അതിര്‍ത്തിയിലെ സമാധാനമാന്നെന വാജ്പേയിയുടെ വാക്കുകളാണ് ഇന്നലെ നടന്ന ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി ജയശങ്കറും ആവര്‍ത്തിച്ചത്.