സംഘര്‍ഷത്തിന് അയവില്ല; അതിര്‍ത്തിയില്‍ പ്രതിരോധകോട്ടയുമായി ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 3488 കിലോമീറ്റര്‍ നീളമുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) കര വ്യോമ സേനകളുടെ വന്‍ സന്നാഹം സജ്ജമാക്കി ഇന്ത്യ. മേയ് 5ന് കിഴക്കന്‍ ലഡാക്കിലെ പാംഗോങ് മലനിരകളില്‍ ഇരു സേനകളും തമ്മിലുണ്ടായ സംഘട്ടനമാണു പിന്നീടു യുദ്ധസമാന സാഹചര്യത്തിലേക്കു വളര്‍ന്നത്.

അതിര്‍ത്തിക്കു സമീപമുള്ള ഷിന്‍ജിയാങ്ങിലും ടിബറ്റിലും എല്ലാ വര്‍ഷവും നടത്താറുള്ള സൈനികാഭ്യാസങ്ങളുടെ മറവിലായിരുന്നു ചൈനയുടെ പടയൊരുക്കം. ജനുവരി മാര്‍ച്ച് മാസങ്ങളില്‍ മൂന്ന് സൈനികാഭ്യാസങ്ങളാണു ചൈന നടത്തിയത്. എന്നാല്‍, പതിവ് അഭ്യാസങ്ങളായതിനാല്‍ ഇന്ത്യ സംശയിച്ചില്ല. അഭ്യാസത്തിനു ശേഷവും സൈന്യത്തെ അവിടെ നിലനിര്‍ത്തി.

പടിപടിയായി ചൈന സൈനികരെ അതിര്‍ത്തിയിലേക്കു നീക്കുകയായിരുന്നു. 2 ഡിവിഷന്‍ പട്ടാളക്കാരെയാണ് ഇതിനായി ഉപയോഗിച്ചത്. പതിവ് പട്രോളിങ്ങിന്റെ ഭാഗമായി ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ്, പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള നാലാം മലനിര എന്നിവിടങ്ങളിലെത്തിയ സൈനികര്‍ അവിടെ നിലയുറപ്പിച്ചു. ചൈനീസ് ഭടന്മാരെ ബലമായി നീക്കാനുള്ള ഇന്ത്യയുടെ ശ്രമമാണ് മേയ് ആദ്യവാരം സംഘട്ടനത്തില്‍ കലാശിച്ചത്.

Top