തൃശൂര്‍ കോര്‍പ്പറേഷനില്‍ കൂട്ടത്തല്ല്; മേയര്‍ ഓടി രക്ഷപ്പെട്ടു

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ കൂട്ടത്തല്ല്. പ്രതിപക്ഷ- ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലടിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ മേയറുടെ ചേംബറില്‍ കയറി ബഹളം വെച്ചു. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളാണ് പ്രതിഷേധിച്ചത്. കൗണ്‍സില്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു.

‘എന്റെ കസേര വലിച്ചെറിഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അവിടെ നിന്ന് ക്യാബിനില്‍ വന്നിരിക്കുകയാണ്’ സംഘര്‍ഷത്തിന് പിന്നാലെ മേയര്‍ പറഞ്ഞു. 23 കൗണ്‍സിലര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് മേയര്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ വിളിച്ചത്.. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ റദ്ദു ചെയ്യണമെന്നാണ് പ്രധാന ആവശ്യം.

ജനാധിപത്യവിരുദ്ധമായി മുന്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ മാസ്റ്റര്‍ പ്ലാന്‍ പാസാക്കിയത് നിയമവിരുദ്ധമാണെന്ന് ഡി.സി.സി. പ്രസിഡന്റ് എം.പി. വിന്‍സെന്റ് പറഞ്ഞു. കൗണ്‍സില്‍ പോലുമറിയാതെ കളവായി കൗണ്‍സില്‍ തീരുമാനം എഴുതിച്ചേര്‍ത്ത നടപടിയില്‍ സി.പി.എം. മറുപടി പറയണം. മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച് ജനങ്ങളുടെ വ്യാപകമായ പരാതി നിലനില്‍ക്കുന്നതിനാല്‍ റദ്ദു ചെയ്ത് പുതിയ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് ഭരണനേതൃത്വം തയ്യാറാകണം -അദ്ദേഹം ആവശ്യപ്പെട്ടു.

 

Top