സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; ഇനി തല്ലിയാല്‍ തിരിച്ചടിക്കുമെന്ന് നേതാക്കള്‍

തിരുവനന്തപുരം: നവ കേരള സദസ്സ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയേറ്റിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ നവ കേരള സദസ്സിന്റെ ബാനറുകള്‍ കീറി. പൊലീസിന് നേരെ കല്ലും വടികളും ചെരിപ്പുമെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയേറ്റ് വളപ്പിലേക്ക് കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. വടി ഉപയോഗിച്ച് പ്രവര്‍ത്തകര്‍ പൊലീസിനെ തല്ലുകയും ചെയ്തു.

ഗാന്ധിയന്മാര്‍ ദുര്‍ബലരല്ലെന്നും ഇനി തെരുവില്‍ തല്ലിയാല്‍ തിരിച്ചടിച്ച് പ്രതിരോധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ഗാന്ധിയന്‍മാര്‍ ആണെന്ന തെറ്റിധാരണ ഉണ്ടങ്കില്‍ അത് മാറ്റിയേക്കെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഇനി തെരുവില്‍ തല്ലു കൊള്ളാനില്ല. തല്ലിയാല്‍ തിരിച്ചടിച്ച് പ്രതിരോധിക്കും. ഇത്രെയറേ അടിച്ചിട്ട് തലപൊട്ടിച്ചിട്ട് പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. തെരുവില്‍ തല്ലിയാല്‍ തിരിച്ചടിക്കുമ്പോള്‍ എന്ത് പേരിട്ട് വേണമെങ്കിലും വിളിച്ചോളൂ. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സുരക്ഷ നല്‍ക്കേണ്ടി വന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

ആരാന്റെ കുഞ്ഞുങ്ങളെ റോഡില്‍ തല്ലുമ്പോള്‍ ആസ്വദിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വിഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞപ്പോള്‍ ന്യായീകരിച്ച ആളാണ് പിണറായി വിജയന്‍. ഒരു പേപ്പര്‍ പോലും പിണറായിക്ക് നേരെ എറിയരുതെന്നു പറഞ്ഞതാണ്. എന്നാല്‍ ആ തീരുമാനം മാറ്റുകയാണ്. തിരിച്ചടിക്കണം, ആ തിരിച്ചടി കല്യാശേരിയില്‍ നിന്ന് തന്നെ തുടങ്ങും. യൂത്ത് കോണ്‍ഗ്രസ്‌കാര്‍ തിരിച്ചടിക്കുമെന്നും കോണ്‍ഗ്രസ് കൂടെ ഉണ്ടാകുമെന്നും വിഡി സതീശന്‍ പറഞ്ഞു. മന്ത്രിസഭയുടെ ഒടുക്കത്തെ യാത്ര ആണ് നടക്കുന്നത്. മഹാരാജാവിനെ സിംഹാസനത്തില്‍ നിന്ന് താഴെയിറക്കും. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത് ഗുണ്ടയാണെന്നും ഗുണ്ടകളുടെ രക്ഷാധികാരിയാണെന്നും തുടര്‍ന്ന് സംസാരിച്ച ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊച്ചിയില്‍ നടന്ന മാര്‍ച്ചില്‍ ഒരാള്‍ കുഴഞ്ഞുവീണു. കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് മാര്‍ച്ച് പോലീസ് വഴിയില്‍ തടഞ്ഞു. വകതിരിവില്ലാത്ത മനുഷ്യന്‍ ആണ് പിണറായിയെന്ന് ഡിസിസി പ്രസിഡന്റ് ഷിയാസ് വിമര്‍ശിച്ചു. ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ മന്ത്രിമാര്‍ തിന്നു തരിക്കുകയാണ്. ഒരു മന്ത്രി അമിതമായിഭക്ഷണം കഴിച്ചു ആശുപത്രിയില്‍ ആയി. പോലീസുകാര്‍ ലാത്തികൊണ്ട് അടിക്കുമ്പോള്‍ ഡിവൈഎഫ്‌ഐക്കാര്‍ കരിങ്കല്ല് കൊണ്ട് അടിക്കുകയാണ്. ആനി ശിവ എന്ന വനിത പൊലീസുകാരിയെ പോലും ഡിവൈഎഫ്‌ഐ മാരകമായി ആക്രമിച്ചു. എന്നിട്ടും ഒരു പരാതി പോലുമില്ലാത്ത വാഴപിണ്ടികളാണ് പോലീസുകാരെന്നും അദ്ദേഹം ആരോപിച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൊലീസ് ലാത്തി വീശിയപ്പോള്‍ ഡിസിസി പ്രസിഡന്റ് ലാത്തി പിടിച്ചുവാങ്ങി. ഒരാള്‍ ഇവിടെ ബോധംകെട്ടു വീണു.

മലപ്പുറം വണ്ടൂരില്‍ നടന്ന കോണ്‍ഗ്രസ് മാര്‍ച്ചില്‍ ഉന്തും തള്ളുമുണ്ടായി. വണ്ടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് നേരിയ സംഘര്‍ഷം ഉണ്ടായത്. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. കോണ്‍ഗ്രസ് മുക്കം ബ്ലോക് കമ്മറ്റി നടത്തിയ മുക്കം പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് സ്റ്റേഷനിലേക്ക് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.

ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസിനെ നയിക്കേണ്ടത് ദാസ് ക്യാപിറ്റല്‍ അല്ലെന്നും ഐപിസിയും സി ആര്‍ പി സിയുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് അനുസരികേണ്ടത് എ കെ ജി സെന്ററില്‍ നിന്നുള്ള തിട്ടൂരമല്ലെന്നും പൊലീസ് മാന്വലാണെന്നും പറഞ്ഞ ചെന്നിത്തല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ദാസ്യപ്പണിയാണ് പൊലീസ് ചെയ്യുന്നതെന്നും വിമര്‍ശിച്ചു.

Top