ഹരിയാനയിലെ സംഘര്‍ഷം: മരണം ആറായി,കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ദില്ലി: ഹരിയാനയില്‍ വിഎച്ച്പി റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 116 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ പറഞ്ഞു.ഹരിയാന ഹോംഗാര്‍ഡിലെ രണ്ട് അംഗങ്ങളും മറ്റു നാലു പേരുമാണ് ഹരിയാനയിലെ സംഘര്‍ഷത്തില് കൊല്ലപ്പെട്ടത്. ഒരാള്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകനാണെന്ന് സംഘടന അറിയിച്ചു. ഗുരുഗ്രാമിലെ മസ്ജിദിലുണ്ടായ അക്രമത്തില്‍ ഒരു മൗലാനയും കൊല്ലപ്പെട്ടു. ഇതുവരെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 41 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കുറ്റക്കാര്‍ ആരെയും വെറുതെവിടില്ലെന്നും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടാര്‍ പറഞ്ഞു.

ഘോഷയാത്ര സംഘടിപ്പിച്ചവര്‍ പരിപാടിയെ കുറിച്ച് പൂര്‍ണ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നില്ലെന്നും, ഇതാണ് സംഘര്‍ഷത്തിന് കാരണമായതെന്നും ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. തുടര്‍ സംഘര്‍ഷമുണ്ടായ ഗുരുഗ്രാമിലെ പ്രദേശങ്ങളില് കൂടുതല് കേന്ദ്രസേനയെ വിന്യസിച്ചു 20 കമ്പനി കേന്ദ്രസേനയെയാണ് ഹരിയാനയിലാകെ വിന്യസിച്ചത്. സമൂഹമാധ്യമങ്ങളിലും നിരീക്ഷണം ശക്തമാക്കി. പശുക്കടത്ത് ആരോപിച്ച് രണ്ട് രാജസ്ഥാന്‍ സ്വദേശികളെ ചുട്ടുകൊന്ന കേസിലെ പ്രതിയും ബജ്‌റംഗ്ദള്‍ നേതാവുമായ മോനുമനേസര്‍ ഘോഷയാത്രക്കെത്തുമെന്ന് ദിവസങ്ങള്‍ക്ക് മുന്പ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്‌പോര് രൂക്ഷമായിരുന്നു. എന്നിട്ടും അക്രമം തടയാന് പോലീസ് ജാഗ്രത കാട്ടിയില്ലെന്നാണ് വിമര്‍ശനം.

കൊലപാതക കേസില്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ് മോനു മനേസര്‍. നൂഹിലും സമീപ ജില്ലകളിലും നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും ഇന്ന ഭാഗികമായി പ്രവര്‍ത്തിച്ചു. നൂഹില് ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. ഗുരുഗ്രാമില്‍ നിരവധി കടകള്‍ ഇന്നലെ അക്രമികള്‍ കത്തിച്ചു. രാജസ്ഥാനിലെ അല്‍വറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Top