കാര്യവട്ടം കോളേജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുറിയിൽ പൂട്ടിയിട്ടു

തിരുവനന്തപുരം: കാര്യവട്ടം സ‍ർക്കാർ കോളജിൽ പ്രസിൻപ്പിലിനെ എസ്.എഫ്.ഐ പ്രവർത്തകർ ഉപരോധിച്ചു. അച്ചടക്ക നടപടി നേരിട്ട എസ്.എഫ്ഐ പ്രവർത്തകന് വീണ്ടും അഡ്മിഷൻ നൽകണമെന്നാവശ്യപ്പെട്ടാണ് പ്രിൻസിസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ ഉപരോധിച്ചത്. കോളേജ് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് എസ്.എഫ്.ഐ പ്രവർത്തകരെ ലാത്തിചാർജ്ജ് ചെയ്ത മാറ്റിയാണ് പ്രിൻസിപ്പിലിനെ മുറിക്ക് പുറത്തിറക്കിയത്.

എസ്.എഫ്.ഐ പ്രവർത്തകനായ രോഹിത് രാജ് മുമ്പും കാര്യവട്ടം കോളജിൽ പഠിച്ചിരുന്നു, ഇതിനിടെ നിരവധി പ്രാവശ്യം ഇയാൾ അച്ചടക്ക നടപടി നേരിട്ടു. സ്റ്റാറ്റിസ്റ്റക്സിൽ മൂന്നു വർഷം പൂർത്തിയാക്കിയെങ്കിലും വിജയിച്ചിരുന്നില്ല. ഇതേ വിഷയത്തിൽ രോഹിത് വീണ്ടും ഒന്നാം വർഷ വിദ്യാർത്ഥിയായി ഇന്ന് പ്രവേശനം നേടാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനം വഴിയാണ് ഇയാൾ അഡ്മിഷൻ നേടിയത്.

എന്നാൽ അച്ചടക്ക നടപടി നേരിട്ട വിദ്യാർത്ഥിക്ക് വീണ്ടും കോളജിൽ അഡ്മിനഷൻ നൽകാനാവില്ലെന്ന് കോളജ് കൗൺസിൽ തീരുമാനിച്ചു. തുടർന്നാണ് എസ്എഫ്ഐ പ്രവർത്തകർ പ്രവർത്തകർ പ്രിൻസിപ്പലിനെ മുറി പൂട്ടിയിട്ട് ഉപരോധിച്ചത്. കോളജിൻെറ പ്രധാന ഗേറ്റും എസ്എഫ്ഐക്കാർ പൂട്ടിയിട്ടു. പൊലീസ് വാഹനത്തിൽ പ്രിൻസിപ്പലിനെ പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതും എസ്എഫ്ഐക്കാർ തടഞ്ഞു. ഇതോടെ കഴക്കൂട്ടം അസി.കമ്മീഷണറുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാർ സ്ഥലത്ത് എത്തി. എസ്എഫ്ഐ പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഘർഷത്തിൽ മൂന്നു പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം സർവകലാശാല ചട്ടപ്രകാരം രോഹിത്തിന് വീണ്ടും ഒന്നാം വർഷ വിദ്യാർത്ഥിയായ പഠിക്കാൻ അവകാശമുണ്ടെന്നും പ്രിൻസിപ്പലിൻ്റേത് ധിക്കാര നടപടിയെന്നുമാണ് എസ്.എഫ്ഐയുടെ ആരോപണം.

Top