മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മണിപ്പൂര്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. തെങ്നൗപാല്‍ ജില്ലയിലെ അതിര്‍ത്തി പട്ടണമായ മോറെയില്‍ പൊലീസ് കമാന്‍ഡോകളും കുക്കി ഭീകരരെന്ന് സംശയിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. വെടിവെപ്പില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 8.20 ഓടെയാണ് മണിപ്പൂര്‍ പൊലീസ് കമാന്‍ഡോകളും കുക്കി ഭീകരരെന്ന് സംശയിക്കുന്നവരും തമ്മില്‍ കനത്ത വെടിവെപ്പ് ഉണ്ടായത്. ഏറ്റുമുട്ടലില്‍ നാല് പൊലീസ് കമാന്‍ഡോകള്‍ക്കും മൂന്ന് ബിഎസ്എഫ് ജവാന്മാര്‍ക്കും പരിക്കേറ്റു. ഒരാള്‍ ഗുരുതരാവസ്ഥയിലാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഇംഫാലിലെ റിംസ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

മണിപ്പൂരില്‍ പുതുവര്‍ഷത്തിന്റെ ആദ്യദിനം രക്തരൂക്ഷിതമായിരുന്നു. തൗബാല്‍ ജില്ലയില്‍ നാല് പേര്‍ വെടിയേറ്റ് മരിക്കുകയും 5 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് താഴ്വര ജില്ലകളില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. മണിപ്പൂരില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച വര്‍ഗീയ കലാപത്തില്‍ ഇതുവരെ ഇരുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

Top