അമ്മയെയും മക്കളെയും വീടിനകത്ത് പൂട്ടിയിട്ട് ജപ്തി ; യൂക്കോ ബാങ്കിനെതിരെ പ്രതിഷേധം

കൊല്ലം : പൂയപ്പള്ളിയില്‍ വ്യവസായിയുടെ വീട് ജപ്തി ചെയ്തതില്‍ യൂക്കോ ബാങ്കിനെതിരെ പ്രതിഷേധം ശക്തം. അമ്മയെയും മക്കളെയും വീടിനകത്ത് പൂട്ടിയിട്ടായിരുന്നു ബാങ്ക് വീടും സ്ഥലവും ജപ്തി ചെയ്തത്.

നാട്ടുകാരെത്തി പൂട്ട് തല്ലിപ്പൊളിച്ചാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് കേസെടുത്തു. അതേസമയം ജപ്തി ചെയ്യുന്ന സമയത്ത് വീടിനുള്ളില്‍ ആളുണ്ടെന്ന് അറിഞ്ഞില്ലെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം.

ബാങ്ക് അധികൃതർ മതില് ചാടിയാണ് അകത്ത് പ്രവേശിച്ചതെന്ന് നാട്ടുകാർ പറയുന്നു. ജപ്തി നടപടികൾ പൂർത്തിയാക്കിയ ശേഷം ബാങ്ക് അധികൃതർ ഗേറ്റ് പൂട്ടി മടങ്ങുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. നടപടിയില്‍ പ്രതിഷേധിച്ച് കശുവണ്ടി വ്യവസായികള്‍ ഇന്ന് ബാങ്കിലേക്ക് മാര്‍ച്ച് നടത്തും.

ചെറുകിട കശുവണ്ടി വ്യവസായികളായ ഷൈന്‍ തോമസ്, ശ്രീനിലാല്‍ എന്നിവര്‍ യൂക്കോ ബാങ്ക് കൊല്ലം ശാഖയില്‍ നിന്ന് ഒന്നര കോടി രൂപ വായ്പ എടുത്തിരുന്നു. കശുവണ്ടി വ്യവസായം പ്രതിസന്ധിയിലായതോടെ തിരിച്ചടവ് മുടങ്ങി.

സര്‍ക്കാര്‍ ഇടപെട്ട് വായ്പാ കുടിശ്ശികയിലും പുതിയ വായ്പയിലും തീരുമാനമായിരുന്നെങ്കിലും സംസ്ഥാന ബാങ്കേഴ്‌സ് സമിതി നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണെന്ന് വ്യവസായികള്‍ നേരത്തെ ആരോപിച്ചിരുന്നു. ഡിസംബര്‍ മൂന്നാംതിയതി ബാങ്കേഴ്‌സ് സമിതി ഓഫീസ് വളഞ്ഞുള്ള സമരം പ്രഖ്യാപിച്ചിരിക്കെയാണ് യൂക്കോ ബാങ്കിന്റെ നടപടി. ഫാക്ടറികള്‍ അടച്ചുള്ള സമരത്തിലേക്കു തന്നെ നീങ്ങാനാണ് കശുവണ്ടി വ്യവസായികളുടെ തീരുമാനം.

Top