കോണ്‍ഗ്രസ് വിട്ട അശോക് ചവാന്‍ ബിജെപിയിലേക്ക് തന്നെയെന്ന് സ്ഥിരീകരണം

മുംബൈ: കോണ്‍ഗ്രസ് വിട്ട മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയിലേക്ക് തന്നെയെന്ന് സ്ഥിരീകരണം. ഇന്ന് അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ ബിജെപി ഓഫീസിലെത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ചവാന്റെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസ് എല്ലാ എംഎല്‍എമാരുടെയും യോഗം വിളിച്ചിരുന്നു. ബാലാസാഹേബ് തോറാട്ട്, പൃഥ്വിരാജ് ചവാന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ എല്ലാ നിയമസഭാംഗങ്ങളുമായും സംസാരിക്കുകയും, തങ്ങള്‍ പാര്‍ട്ടിക്കൊപ്പമാണെന്ന് എല്ലാവരും ഉറപ്പ് നല്‍കിയതായി അവകാശപ്പെടുകയും ചെയ്തു. ‘അവരില്‍ ഒരാള്‍ പോലും എവിടെയും പോകില്ല. ബിജെപി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതാണ്,’ മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞിരുന്നു.അശോക് ചവാന് പിന്നാലെ നിരവധി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ചവാന് തൊട്ടുപിന്നാലെ മുന്‍ നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗമായിരുന്ന അമര്‍നാഥ് രാജൂര്‍ക്കര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. അതിന് പിന്നാലെയാണ് 18 ഓളം എംഎല്‍എമാര്‍ രാജിവക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. നന്ദേഡില്‍ നിന്നുള്ള ജിതേഷ് അന്തപുര്‍കര്‍, മോഹന്‍ ഹംബാര്‍ഡെ, മാധവ്റാവു പവാര്‍, ലാത്തൂരില്‍ നിന്നുള്ള അമിത് ദേശ്മുഖ്, ധീരജ് ദേശ്മുഖ്, വിജയ് വഡേത്തിവാര്‍ തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായി കേള്‍ക്കുന്നത്. ഒപ്പം ബാബ സിദ്ദിഖിന്റെ മകന്‍ സീഷന്‍ സിദ്ദിഖും അസ്ലം ഷെയ്ഖും എന്‍സിപിയിലേക്ക് പോകുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ വഡേത്തിവാര്‍, ഷെയ്ഖ്, അമിന്‍ പട്ടേല്‍ എന്നിവര്‍ ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ നിഷേധിച്ചിട്ടുണ്ട്.

ബിജെപിയിലേക്ക് പോകുന്ന കാര്യം തീരുമാനിച്ചില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ അശോക് ചവാന്‍ പ്രതികരിച്ചത്. ബാബാ സിദ്ദിഖ്, മിലിന്ദ് ദിയോറ എന്നിവര്‍ക്ക് പിന്നാലെ അശോക് ചവാനും പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകള്‍ മൂലമാണ് ചവാന്‍ പാര്‍ട്ടി വിട്ടത്.

Top