‘ഹൈടെക്കായി കേരളവും’; തടവുകാരുടെ വിചാരണ ഇനി വീഡിയോ കോണ്‍ഫറന്‍സിലൂടെ

യിലുകളില്‍ തടവുകാരുടെ വിചാരണ ഇനി മുതല്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആയിരിക്കും. സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

തടവുകാരെ കോടതികളില്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും മുന്‍ നിര്‍ത്തിയാണ് സംസ്ഥാനത്ത് ഇത്തരമൊരു ആശയം കൊണ്ടു വന്നത്. 24 കോടി രൂപ ചെലവില്‍ സംസ്ഥാന ആഭ്യന്തര വകുപ്പാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

രൂപരേഖ തയ്യാറാക്കിയതും മേല്‍നോട്ടം വഹിക്കുന്നതും കെല്‍ട്രോണാണ്. കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളില്‍ ഉള്‍പ്പടെ വിവിധ ജയിലുകളിലായി 87 സ്റ്റുഡിയോകളാണ് ഒരുക്കുന്നത്. ഇവ 383 കോടതികളുമായി ബന്ധിപ്പിക്കും.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള കോടതികളിലെയും ജയിലുകളിലെയും സ്റ്റുഡിയോകളുടെ നിര്‍മ്മാണം കെല്‍ട്രോണ്‍ പൂര്‍ത്തിയാക്കി. 23 ജയിലുകളിലായി 37 സ്റ്റുഡിയോകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. രണ്ടാംഘട്ടമായി തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ 28 ജയിലുകളിലായി 50 സ്റ്റുഡിയോകള്‍ കെല്‍ട്രോണ്‍ ഉടന്‍ സ്ഥാപിക്കും.

നെറ്റ് വര്‍ക്കിംഗ് സംവിധാനം ഒരുക്കുന്നത് ബിഎസ്എന്‍എല്‍ ആണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇഗവേണന്‍സ് പദ്ധതിയുടെ ഭാഗമായാണ് വീഡിയോ കോണ്‍ഫറന്‍സ് പദ്ധതി. ഉദ്ഘാടനം അടുത്തമാസം മുഖ്യമന്ത്രി നിര്‍വഹിക്കും.

Top