സൗദിയില്‍ പലവ്യജ്ഞന കടകള്‍ക്കുള്ള നിബന്ധനകളുടെ സമയപരിധി അവസാനിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പലവ്യജ്ഞന കടകള്‍ക്ക് നിശ്ചയിച്ച പുതിയ നിബന്ധകള്‍ പാലിക്കുന്നതിന് നടത്തിപ്പുകാര്‍ക്ക് അനുവദിച്ച സമയപരിധി അവസാനിച്ചു. മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം, ലൈസന്‍സ്, എല്ലാ ഉല്‍പന്നങ്ങളിലും വില രേഖപ്പെടുത്തല്‍, നിരീക്ഷണ കാമറ ഘടിപ്പിക്കല്‍, ജീവനക്കാര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് നിബന്ധനകള്‍. ഈ ചട്ടങ്ങള്‍ പാലിക്കാത്തതിരിക്കല്‍ നിയമലംഘനമായി കണക്കാക്കും.

മുനിസിപ്പാലിറ്റിയുടെ നിരീക്ഷണ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ നിയമലംഘനം തെളിഞ്ഞാല്‍ ഉടനെ പിഴയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. രണ്ടാംഘട്ടത്തില്‍ ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ ശരിയാക്കുന്നതിനുള്ള സമയപരിധി 2021 ജൂണ്‍ 29 ആണ്.

ഇലക്ട്രോണിക് ബില്ല് സംവിധാനം സജ്ജീകരിക്കുക, കടയുടെ ഉള്‍ഭാഗമെല്ലാം പുറത്തു നിന്ന് നോക്കിയാല്‍ കാണുന്ന രൂപത്തിലാക്കുക, പുറം വാതില്‍ അകം കാണുന്ന വിധത്തില്‍ സുതാര്യവും വലിച്ചു തുറക്കാന്‍ കഴിയുന്നതുമായിരിക്കുക, കടയ്ക്കുള്ളില്‍ മതിയായ വെളിച്ച സംവിധാനം ഉറപ്പാക്കുക, നിലം, മേല്‍തട്ട്, ചുവരുകള്‍, അലമാരകള്‍, സ്റ്റോറേജ് എന്നിവയുടെ ശുചിത്വം നിരന്തരം പരിപാലിക്കുക എന്നിവയാണ് രണ്ടാംഘട്ടത്തിലെ നിബന്ധനകള്‍.

ഇതിനു പുറമെ ഫ്രീസറുകള്‍ക്ക് ചുറ്റും വൃത്തിയുണ്ടാകുക, അലമാരകള്‍ തമ്മില്‍ ഏറ്റവും കുറഞ്ഞ അകലം പാലിക്കുക, ശുചീകരണ ഉപകരണങ്ങളും വസ്തുക്കളും ഭക്ഷ്യവസ്തുക്കളില്‍ നിന്ന് അകലെ സൂക്ഷിക്കുക, അഗ്‌നിശമന സംവിധാനം (തീകെടുത്താന്‍ സഹായിക്കുന്ന സിലിണ്ടര്‍), ഫസ്റ്റ് എയ്ഡ് ബോക്‌സ് എന്നിവ കടയില്‍ സജ്ജീകരിക്കുക എന്നിവയും നിബന്ധനയിലുണ്ട്.

Top