വിഎച്ച്പി ഹരിയാനയിലെ നൂഹില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യാത്രക്ക് ഉപാധികളോടെ അനുമതി

തിരുവന്തപുരം : വിശ്വഹിന്ദു പരിഷത്ത് ഹരിയാനയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യാത്രക്ക് ഉപാധികളോടെ അനുമതി. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ജലാഭിഷേക യാത്ര നടത്താൻ ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ 150 പേർക്ക് അനുമതി ലഭിച്ചത്. വിവിധ ഗ്രൂപ്പുകളായി പൊലീസ് സുരക്ഷയോടെ ഇവർ മൂന്ന് ക്ഷേത്രങ്ങളും സന്ദർശിക്കും. കഴിഞ്ഞ മാസം നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നൂഹില്‍ കടുത്ത നിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാൽ ജില്ലാ ഭരണ കൂടത്തിന്റെ നിര്‍ദ്ദേശം തള്ളിയ വിശ്വഹിന്ദു പരിഷത്ത് മുന്‍ നിശ്ചയിച്ച പോലെ തന്നെ യാത്ര നടത്തുമെന്ന് വ്യക്തമാക്കുകയായിരുന്നു.

വിഎച്ച്പി നയിച്ച യാത്രക്ക് നേരെയുണ്ടായ കല്ലേറാണ് കഴിഞ്ഞ മാസം ഹരിയാനയെ മുള്‍മുനയില്‍ നിര്‍ത്തിയ ആറ് പേരുടെ മരണത്തിനിടയാക്കിയ വര്‍ഗീയ കലാപത്തിലേക്ക് നയിച്ചത്. മഹാക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബ്രജ്മണ്ഡല്‍ ജലഘോഷയാത്രയെന്ന പേരില്‍ നടത്തുന്ന യാത്രയുടെ രണ്ടാം ഘട്ടം നാളെ തുടങ്ങാന്‍ വിഎച്ച്പി തയ്യാറെടുക്കുമ്പോഴാണ് നൂഹ് ഭരണകൂടം അനുമതി നിഷേധിച്ചത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ളും റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മുന്‍ കരുതലായി അവധി പ്രഖ്യാപിച്ചു. പൊലീസ് വിന്യാസവും കൂട്ടി. വേണ്ടിവന്നാല്‍ സൈന്യത്തിന്റെ സഹായവും തേടാനായിരുന്നു നീക്കം. ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള ഷെര്‍പ്പ യോഗം ഹരിയാനയില്‍ നടക്കുന്നതും യാത്ര തടയാനുള്ള കാരണമായിരുന്നു.

Top