കള്ളപ്പണ വെളുപ്പിക്കൽ കേസുകളിൽ ഇഡി സമൻസ് അയച്ചാൽ നിർബന്ധമായും ഹാജരാകണം; സുപ്രീം കോടതി

കള്ളപ്പണ വെളുപ്പിക്കൽ കേസുകളിൽ ഇഡി സമൻസ് അയച്ചാൽ ബന്ധപ്പെട്ടവർ നിർബന്ധമായും ഹാജരാകണമെന്ന് സുപ്രീം കോടതി. കള്ളപ്പണ വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ അഞ്ച് ജില്ലാ കളക്ടർമാരോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നൽകിയ സമൻസുമായി ബന്ധപ്പെട്ട കേസിലായിരുന്നു സുപ്രീം കോടതിയുടെ വിധി. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൻ്റെ ഭാഗമായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകാൻ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലാ കളക്ടർമാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. അഞ്ച് ജില്ലാ കളക്ടർമാർക്ക് ഇളവ് അനുവദിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു.

ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചിൻ്റെതാണ് നടപടി. തമിഴ്നാട് സർക്കാർ ഇഡി നടപടിക്കെതിരെ റിട്ട് ഹർജി നൽകിയിരുന്നു.

നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ സർക്കാർ സംവിധാനങ്ങൾ ഇഡിയെ സഹായിക്കണമെന്ന് ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വെല്ലൂർ, തിരുച്ചിറപ്പള്ളി, കരൂർ, തഞ്ചാവൂർ, അരിയല്ലൂർ ജില്ലാ കളക്ടർമാരെ ഇഡി വിളിപ്പിച്ചിരുന്നു. ഇഡി നൽകിയ സമൻസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാരും കളക്ടർമാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ സർക്കാരിന് അനുകൂലമായി ഹൈ കോടതി വിധി പറഞ്ഞിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരെ അന്വേഷണ ഏജൻസി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Top