രോഗികളുടെ എണ്ണത്തിൽ വൻ വർധന; ഛത്തീസ്​ഗണ്ഡിൽ പത്ത് ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ

റായ്‌പുർ : കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഛത്തീസ്​ഗണ്ഡിന്റെ തലസ്ഥാനമായ റായ്പൂർ ഉൾപ്പെടെയുള്ള പത്ത് ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച മുതലാണ് ലോക്ക്ഡൗൺ.

റായ്പൂർ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. റായ്പൂരിൽ 900ത്തിനും 1000ത്തിനും ഇടയിലാണ് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്നത്. റായ്‌പുർ കൂടാതെ ജഞ്ച്ഗിര്‍-ചമ്പ, ജാഷ്പുര്‍, ബലോദ ബസാര്‍, ദുര്‍ഗ്, ഭിലായ്, ദംതാരി, ബിലാസ്പുര്‍ എന്നീ ജില്ലകളിലും സെപ്റ്റംബര്‍ 28 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഇതുവരെ 2600 ലധികം കേസുകളാണ് റായ്‌പൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജില്ല മൊത്തമായി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും ജില്ലാ അതിര്‍ത്തികള്‍ ഈ കാലയളവിലേക്ക് അടച്ചിടുമെന്നും ജില്ലാ കളക്ടര്‍ എസ് ഭാരതി ദാസന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

പലചരക്കു കടകളുള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. മെഡിക്കല്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും വീടുകളില്‍ മരുന്നെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ എല്ലാ കേന്ദ്ര, സംസ്ഥാന, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിടും. കോവിഡ് പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും സേവനത്തിൽ തുടരണമെന്നും ഉത്തരവിൽ പറയുന്നു.

സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും അടിയന്തര സര്‍വീസ് നടത്തുന്ന സ്വകാര്യവാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം ലഭ്യമാവും. രാവിലെ ആറ് മുതല്‍ എട്ട് മണി വരെയും വൈകീട്ട് അഞ്ച് മുതല്‍ ആറര മണി വരെയും പാല്‍വില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവൃത്തിക്കും. ഗ്യാസ് സിലിണ്ടറുകൾ ഓർഡർ ചെയ്യുമ്പോൾ അത് വീടുകളിൽ എത്തിക്കാനും അനുമതിയുണ്ട്.

ആവശ്യസേവനങ്ങളായ ജലവിതരണം, ആരോഗ്യം, വൈദ്യുതി, എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. ഛത്തീസ്ഗണ്ഡിൽ ഇതുവരെയുള്ള രോഗികളുടെ എണ്ണം 86,183 ആണ് .677 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 37,853 രോഗികള്‍ സംസ്ഥാനത്തുണ്ടെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് ഛത്തീസ്​ഗണ്ഡിൽ പത്ത് ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

Top