മോദിയുടെ രഥയാത്രയ്ക്ക് ഉദ്യോഗസ്ഥർക്ക്‌ ചുമതല; നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ്‌ 
കമീഷന്‌ പരാതി

ന്യൂഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ ഉന്നത ഉദ്യോഗസ്ഥർക്ക്‌ ചുമതല നൽകി മോദിസർക്കാർ സംഘടിപ്പിക്കുന്ന രഥയാത്രയ്ക്ക് എതിരെ മുൻ ഐഎഎസ് ഉദ്യോഗസ്ഥരടക്കം തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകി. സർക്കാരിന്റെ നടപടി പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതി. നവംബർ 20 മുതൽ ജനുവരി 26വരെയാണ് ‘വികസനനേട്ടം’ പ്രചരിപ്പിക്കാനുള്ള യാത്ര. ഇതിന് ഉദ്യോഗസ്ഥർക്ക്‌ ‘സ്‌പെഷ്യൽ ഓഫീസർ’ ചുമതല നൽകിയതിന്റെ നിർദേശം വകുപ്പ് മേധാവികൾക്ക് ലഭിച്ചിട്ടുണ്ട്.

ഛത്തീസ്‌ഗഢ്‌, രാജസ്ഥാൻ, മധ്യപ്രദേശ്‌, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിൽ ഒക്ടോബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. ഇതിന്റെ പെരുമാറ്റച്ചട്ടം ബാധകമായിരിക്കെയാണ്‌ സർക്കാർ നേരിട്ട് യാത്ര സംഘടിപ്പിക്കുന്നത്‌. വോട്ടർമാരെ സ്വാധീനിക്കുന്ന ഏതെങ്കിലും ഇടപെടൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകരുതെന്ന്‌ കേന്ദ്ര സിവിൽ (കണ്ടക്‌റ്റ്‌) റൂൾസിൽ പറയുന്നുണ്ടെന്ന് വിരമിച്ച ഐഎഎസ്‌ ഉദ്യോഗസ്ഥൻ ഇ എ എസ്‌ ശർമ- തെരഞ്ഞെടുപ്പ്‌ കമീഷന്‌ അയച്ച കത്തിലുണ്ട്. ശർമയ്‌ക്ക്‌ പിന്നാലെ മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥൻ എം ജി ദേവസഹായവും കമീഷന്‌ കത്ത്‌ നൽകി.

ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത മോശം നീക്കമാണിതെന്ന്‌ മുൻ ക്യാബിനറ്റ്‌ സെക്രട്ടറി ബി കെ ചഥുർവേദി വിമർശിച്ചു. പരാതികൾ പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്ന്‌ കമീഷൻ വൃത്തം പറഞ്ഞു. ജോയിന്റ്‌ സെക്രട്ടറി/ഡയറക്ടർ/ ഡെപ്യൂട്ടി സെക്രട്ടറി ഉദ്യോഗസ്ഥർക്ക്‌ ‘ജില്ലാ രഥ പ്രഭാരി (പ്രത്യേക ഉദ്യോഗസ്ഥർ)’ ആയി ചുമതല നൽകണമെന്നാണ്‌ 17ന്‌ മോദി സർക്കാർ പുറപ്പെടുവിച്ച സർക്കുലറിൽ നിർദേശിച്ചിട്ടുള്ളത്‌.

Top