ദളിത് യുവാവിനെകൊണ്ട് മൂത്രം കുടിപ്പിച്ചെന്ന പരാതി; എസ് ഐക്ക് സസ്‌പെൻഷൻ

ബെംഗളൂരു: കര്‍ണാടക ചിക്മഗളൂരുവില്‍ ദളിത് യുവാവിനെ എസ്‌ഐ മര്‍ദ്ദിച്ച് മൂത്രം കുടിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ എസ്‌ഐ അര്‍ജുനെ സസ്പെന്‍ഡ് ചെയ്തു. കേസ് സിഐഡി അന്വേഷിക്കും. എസ്ഐ അര്‍ജുനെ നേരത്തെ ഉഡുപ്പിയിലേക്ക് സ്ഥലം മാറ്റുകയും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

എസ്‌സി, എസ്ടി വകുപ്പകളടക്കം ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരനായ ദളിത് യുവാവിന് നീതി വേണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നതിനിടെയാണ് പൊലീസ് നടപടികളുമായി മുന്നോട്ട് പോകുന്നത്.

മര്‍ദ്ദിക്കുക, അധിക്ഷേപിക്കുക, ചെയ്യാത്ത കുറ്റങ്ങള്‍ ചുമത്തുക എന്നീ വകുപ്പുകളും പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമവും ചുമത്തിയാണ് ആരോപണ വിധേയനായ എസ്‌ഐ അര്‍ജുനെതിരെ കേസെടുത്തിരിക്കുന്നത്.

ഇയാളെ നേരത്തെ അന്വേഷണ വിധയമായി സ്ഥലം മാറ്റിയിരുന്നു. ചിക്മഗളൂരു ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസന്വേഷിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ എസ്‌ഐ അര്‍ജുനെ അറസ്റ്റു ചെയ്യണമെന്ന ക്യാംപെയ്‌നും സജീവമാണ്.

ഗോനിബിഡു പൊലീസ് സ്റ്റേഷനില്‍ മെയ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദമ്പതികളെ ശല്യം ചെയ്‌തെന്നാരോപിച്ച് നാട്ടുകാരുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത ഇരുപത്തിരണ്ടുകാരനായ പുനീത് എന്ന ദളിത് യുവാവാണ് എസ്‌ഐയുടെ ക്രൂരമായ മര്‍ദ്ദനത്തിനിരയായത്.

വെള്ളം ചോദിച്ചപ്പോള്‍ സെല്ലിലുണ്ടായിരുന്ന മോഷണക്കേസ് പ്രതിയോട് ദേഹത്തേക്ക് മൂത്രമൊഴിക്കാന്‍ എസ്‌ഐ ആവശ്യപ്പെട്ടെന്നും, മൂത്രം കുടിപ്പിച്ചെന്നുമാണ് യുവാവ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി.

Top