കേസ് തന്നോടുളള വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍; തെളിവുകള്‍ കെട്ടിച്ചമച്ചത്: ദിലീപ്

കൊച്ചി:തന്നോടുളള വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് തുടരന്വേഷണം നടത്തുന്നതെന്ന് ദിലീപ്. വിചാരണ നീട്ടുകയാണ് ലക്ഷ്യമെന്നും അതിനു വേണ്ടിയാണ് ആറുമാസം സമയം ചോദിച്ചതെന്നും ദിലീപ് ആരോപിക്കുന്നു. ബൈജു പൗലോസ് ആണ്‌ ബാലചന്ദ്രകുമാറിന് പരാതി തയ്യാറാക്കി നല്‍കിയത്. ഉദ്യോഗസ്ഥന്മാരുമായി കൂടിയാലോചന പോലും നടത്താതെ ഒറ്റ രാത്രി കൊണ്ട് ബൈജു പൗലോസ് തുടരന്വേഷണം ആവശ്യപ്പെട്ടത് എങ്ങനെയെന്നും ദിലീപ് ചോദിക്കുന്നു.

വ്യക്തി വൈരാഗ്യം മൂലമാണ് കുടുംബത്തിലെ എല്ലാവരെയും പ്രതി ചേര്‍ത്തത്. ഇതെല്ലാം കെട്ടിച്ചമച്ച തെളിവുകളാണെന്നും ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും ദിലീപ് ആരോപിച്ചു. ഹാജരാക്കിയ ഓഡിയോ യഥാര്‍ഥത്തില്‍ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ ബാലചന്ദ്രകുമാറിന്റെ കൈവശമില്ല. ആദ്യം ടാബില്‍ റെക്കോര്‍ഡ് ചെയ്തുവെന്നും പിന്നെ ലാപ് ടോപിലേക്കും പിന്നീട് പെന്‍ഡ്രൈവിലേക്കും മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. മൂന്നാമത്തെ ഉപകരണത്തില്‍ ഉള്ള ഓഡിയോ ആണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. പക്ഷെ അന്വേഷണ ഏജന്‍സിക്ക് ഇതില്‍ പരാതിയില്ല. ഇത് സംശയാസ്പദമാണെന്നും ദിലീപ് ആരോപിക്കുന്നു.

Top