സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി

MONEY

കോഴിക്കോട്: സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും പോലീസ് അത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ആക്ഷേപം ഉയര്‍ന്നു. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പേരു പറഞ്ഞായിരുന്നു തന്റെ കൈയില്‍ നിന്നും പി.സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തതെന്ന് പരാതിക്കാരി പറഞ്ഞു. കോഴിക്കോട് ഫറൂക്ക് സ്വദേശിയാണ് പരാതിക്കാരി.

പരാതിക്കാരിയുടെ ഭര്‍ത്താവ് തദ്ദേശസ്വയംഭരണ വകുപ്പില്‍ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം തനിക്ക് ജോലി ശരിയാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്താണ് സതീശന്‍ പണം വാങ്ങിയതെന്നും യുവതി പറഞ്ഞു. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 40,000 രൂപ നല്‍കി. പിന്നീട് പലപ്പോഴായി ബാക്കി തുകയും കൈമാറി. പണം നല്‍കിയതിന്റെ ബാങ്ക് രേഖകള്‍ തന്റെ കൈവശമുണ്ടെന്നും യുവതി പറഞ്ഞു.

പരാതിക്കാരി സ്റ്റേഷനിലെത്തിയ സമയത്ത് പി.സതീശന്‍ സ്റ്റേഷനിലുണ്ടായിരുന്നതായാണ് വിവരം. മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് പരാതി സ്വീകരിക്കേണ്ടതില്ലായിരുന്നു എന്നാണ് എസ്.ഐ പറഞ്ഞത്. സി.ഐ വന്നിട്ട് നോക്കാം എന്നും പറഞ്ഞ് എസ്.ഐ സ്റ്റേഷന്‍ വിടുകയായിരുന്നു.

Top