പി സി ജോർജിന്റെ വിദ്വേഷ പ്രസംഗം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

തിരുവനന്തപുരം: മുൻ എംഎൽഎ പി സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പരാതി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആണ് പ്രസംഗത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു വിദ്വേഷപരാമർശങ്ങൾ.

പി സി ജോർജിന്റെ പ്രസംഗം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിർത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും കാരണമാകുന്നുവെന്ന് പരാതിയിൽ പറയുന്നു.

‘കച്ചവടം ചെയ്യുന്ന മുസ്ലിങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു, മുസ്ലിങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു.’ തുടങ്ങിയ ആരോപണങ്ങളാണ് പി സി ജോർജ് പ്രസംഗത്തിൽ ഉന്നയിച്ചതെന്ന് പരാതിയിൽ പറയുന്നു.

സംസ്ഥാനത്തെ ക്ഷേത്രങ്ങൾ സർക്കാർ ഭരിക്കുന്നത് അവസാനിപ്പിക്കണമെന്ന് പി സി ജോർജ് പ്രസംഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനായുള്ള ഇടപെടൽ ഹൈന്ദവ സംഘടനകൾ ഏറ്റെടുക്കണം. ക്ഷേത്ര ഭരണത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ ഒരു പൈസ പോലും കാണിക്കയായി നൽകരുത്. സർക്കാരിന് കടമെടുക്കാനുള്ള സ്ഥാപനങ്ങളാണ് ഹൈന്ദവ ക്ഷേത്രങ്ങളെന്നും പി സി ജോർജ് ആരോപിച്ചു.

Top