യാത്രക്കാര്‍ക്കുനേരെ അസഭ്യവര്‍ഷവുമായി കെഎസ്ആര്‍ടിസി കണ്ടക്ടർ

തിരുവനന്തപുരം: യാത്രക്കാരോട് മോശം പെരുമാറ്റവുമായി വീണ്ടും കെഎസ്ആർടിസി ജീവക്കാർ. തിരുവനന്തപുരം ചിറയിൻകീഴിൽ ബസ്സിൽ കയറ്റിയ യാത്രക്കാരെ വനിതാ കണ്ടക്ടർ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടു. തൊഴിലുറപ്പ് ജീവനക്കാരുടെ സ്ത്രീത്വത്തെ വരെ അപമാനിക്കുന്ന മോശം പരാമർശങ്ങളാണ് ജീവനക്കാരി നടത്തിയത്. മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് കെഎസ്ആർടിസി വിജിലൻസ് അന്വേഷണം തുടങ്ങി.

യാത്രക്കാരോടുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത കാട്ടാക്കടയിൽ തീരുന്നില്ല. ആറ്റിങ്ങൽ ഡിപ്പോയിലെ വനിതാ കണ്ടക്ടർ എ ഷീബ ആണ് യാത്രക്കാര്‍ അസഭ്യം പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ടത്. ഉച്ചയ്ക്ക് 12 മണിയോടെ നിർത്തിയിട്ട ബസ്സിൽ കയറിയതാണ് പ്രകോപനം. കൈക്കുഞ്ഞുമായി എത്തിയവരെ പ്പോലും നിർദാക്ഷിണ്യം അസഭ്യം പറഞ്ഞ് പൊരിവെയിലത്തേക്ക് ഇറക്കിവിട്ടു. തൊഴിലുറപ്പ് ജീവനക്കാരുടെ സ്ത്രീത്വയെ അപമാനിച്ച് അതിരുവിട്ട പ്രയോഗങ്ങളാണ് ഷീബ നടത്തിയത്. ഇറങ്ങി പോടി, എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല ” എന്ന് കണ്ടക്ടർ യാത്രക്കാരോട് പറഞ്ഞു. കൈക്കുഞ്ഞുമായി എത്തിയവരെ വരെ അസഭ്യം പറഞ്ഞ് കണ്ടക്ടർ ഇറക്കിവിട്ടു എന്ന് യാത്രക്കാര്‍ പറയുന്നു.

ആറ്റിങ്ങലിൽ നിന്ന് ചിറയിൽകീഴ് വഴി മെഡിക്കൽ കോളേജിലേക്ക് പോകുന്ന ബസ്സിലായിരുന്നു സംഭവം. ചിറയിൻകീഴിൽ മേൽപാലത്തിന്റെ ജോലി നടക്കുന്നതിനാൽ റോഡരികിലാണ് ബസ്സുകൾ നിർത്തിയിടുന്നത്. കാലിയായ ബസ്സിൽ സർവീസ് സമയത്തിന് മുമ്പേ ആളുകൾ കയറി ഇരിപ്പുറപ്പിക്കും. എന്നാൽ തന്റെ ഭക്ഷണ സമയത്ത് യാത്രക്കാരെല്ലാം ബസ്സിൽ നിന്ന് ഇറങ്ങിപ്പോകണമെന്നാണ് ഷീബയുടെ നിലപാട്. ഇവർക്കെതിരെ നേരത്തേയും മോശം പെരുമാറ്റമാണെന്ന ആരോപണമുണ്ടങ്കിലും ആരും പരാതി നൽകിയിരുന്നില്ല. ഇന്നത്തെ പെരുമാറ്റത്തിലും ഇതുവരെ പരാതി കിട്ടിയിട്ടില്ല. അസഭ്യവർഷം അതിര് വിട്ടതോടെ യാത്രക്കാർ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.

Top