എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം; 3,714 പേരുടെ പട്ടിക തയ്യാറായതായി സംസ്ഥാന സർക്കാർ

ദില്ലി: എൻഡോസൾഫാൻ ദുരിതബാധിതരിൽ നഷ്ടപരിഹാരത്തിന് അർഹരായ 3,714 പേരുടെ പട്ടിക തയ്യാറായതായി കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ 3,667 പേർക്ക് നഷ്ടപരിഹാരമായ 5 ലക്ഷം രൂപ നൽകാൻ അനുമതി നേരത്തെ നൽകിയെന്നും സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചു. എൻഡോസൾഫാൻ ഇരകൾ ഫയൽ ചെയ്ത കേസ് പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാരിന്റെ ഈ നടപടി.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച പുരോഗതി റിപ്പോർട്ടിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്ന് മാസത്തിനിടെ നാല് യോഗം ചേർന്നാണ് പുരോഗതി വിലയിരുത്തിയതെന്നും കേരളം വ്യക്തമാക്കി. 2017ലെ വിധി നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജിയിൽ സുപ്രീംകോടതി നേരത്തെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേരളം പുരോഗതി റിപ്പോ‍ർട്ട് സമർപ്പിച്ചത്. സുപ്രീംകോടതി വിധി കേരളം നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് എൻഡോസൾഫാൻ ഇരകളാണ് കോടതിയെ സമീപിച്ചത്.

Top