വർക്കല പാരാഗ്ലൈഡിംഗ് അപകടം; കമ്പനിയുടെ പ്രവർത്തനം നഗരസഭയുമായി കരാറിൽ ഏർപ്പെടാതെ

തിരുവനന്തപുരം: വർക്കലയിലെ പാരാ ​ഗ്ലൈഡിം​ഗ് അപകടത്തിൽ, ഫ്ലൈ വർക്കല അഡ്വഞ്ചർ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവർത്തനം നഗരസഭയുമായി കരാറിൽ ഏർപ്പെടാതെയെന്ന് കണ്ടെത്തൽ. എൻ ഒ സി മാനദണ്ഡങ്ങൾ ലംഘിച്ചു. പാരാഗ്ലൈഡിംഗ് എന്ന് തുടങ്ങുമെന്ന് അറിയിച്ചില്ല.10 ശതമാനം യൂസർ ഫീ നഗരസഭയ്ക്ക് നൽകണമെന്ന വ്യവസ്ഥയും പാലിച്ചില്ല. ടിക്കറ്റിൽ നഗരസഭയുടെ സീൽ വേണമെന്ന നിബന്ധനയും ലംഘിച്ചു. എൻ ഒ സി റദ്ദാക്കാൻ വർക്കല മുനിസിപ്പാലിറ്റി കൗൺസിൽ യോഗം ചേർന്ന് തീരുമാനിക്കും.

അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാരാഗ്ലൈഡിംഗ് ട്രെയിനർ സന്ദീപ്, പാരാ ഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്. ഫ്‌ളൈ അഡ്വഞ്ചേഴ്സ് സ്പോർട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിന്റെ ഉടമകൾ ഒളിവിലെന്ന് പൊലീസ് അറിയിച്ചു. പാപനാശത്ത് പാരാഗ്ലൈഡിംഗിന് കമ്പനിയ്ക്ക് അനുമതി ഇല്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. മനപൂർവമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

Top